ലൈഫ് പദ്ധതിയില്‍ വീട് അനുവദിച്ചെന്ന് അറിയിപ്പ് ലഭിച്ചു; അധികൃതരെ വിശ്വസിച്ച്‌ പഴയ വീട് പൊളിച്ചു പുതിയ വീടിൻ്റെ നിർമ്മാണം തുടങ്ങി; ഫണ്ട് അന്വേഷിച്ച്‌ എത്തിയപ്പോള്‍ ആളുമാറിയെന്ന് മറുപടി; രേഖകള്‍ ആവശ്യപ്പെട്ട പരാതിക്കാരിയെ പഞ്ചായത്ത് ഓഫീസില്‍ പൂട്ടിയിട്ടു; വിഇഒക്കെതിരെ കേസ്

കാസർകോട്: ലൈഫ് മിഷൻ പദ്ധതിയില്‍ വീട് അനുവദിച്ചെന്ന് അറിയിപ്പ് ലഭിച്ച ശേഷം വീടില്ലെന്നറിഞ്ഞു പഞ്ചായത്ത് ഓഫിസില്‍ വിവരം അന്വേഷിക്കാൻ എത്തിയ അപേക്ഷകയെ പൂട്ടിയിട്ടതുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു.

അടുക്കത്ത് ബയല്‍ കോട്ടവളപ്പില്‍ സാവിത്രിയെ മൊഗ്രാല്‍പുത്തൂർ പഞ്ചായത്ത് ഓഫിസില്‍ വിഇഒ എം.അബ്ദുല്‍ നാസർ വാതിലിന്റെ ഓടാമ്പലിട്ടു പൂട്ടി പുറത്തു പോയെന്നാണ് പരാതി. തുടർന്നുണ്ടായ ബഹളത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പ്രമീള മജലും മറ്റ് അംഗങ്ങളും ബഹളം വച്ചതോടെയാണ് തുറന്നുവിട്ടത്.

ഇതിനിടയില്‍ തന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിനു തടസ്സം വരുത്തിയെന്നാരോപിച്ച്‌ വിഇഒ അബ്ദുല്‍ നാസർ പൊലീസില്‍ നല്‍കിയ പരാതിയില്‍ സ്ഥിരം സമിതി അധ്യക്ഷ പ്രമീള മജല്‍, സാവിത്രി, ഉഷ തുടങ്ങിയവർക്കെതിരെ കാസർകോട് ടൗണ്‍ പൊലീസ് കേസെടുത്തു. ഓഫിസില്‍ പൂട്ടിയിട്ടുവെന്ന സാവിത്രിയുടെ പരാതിയില്‍ അബ്ദുല്‍ നാസറിനെതിരെയും പൊലീസ് കേസെടുത്തു.

ലൈഫ് പദ്ധതിയില്‍ വീട് ഉണ്ടെന്ന് അധികൃതർ പറഞ്ഞതിനാല്‍ പഴയ വീട് പൊളിച്ചിരുന്നു. എന്നാല്‍ പിന്നീടാണ് ആളു മാറിപ്പോയതാണെന്ന് പറയുന്നത്. പല തവണ ഓഫിസ് കയറിയിറങ്ങിയ സാവിത്രി, താൻ നല്‍കിയ എല്ലാ രേഖകളും തിരികെ നല്‍കാൻ ആവശ്യപ്പെട്ടായിരുന്നു വിഇഒയെ സമീപിച്ചത്.

കരാറുമായി ബന്ധപ്പെട്ട രേഖകള്‍ നല്‍കാൻ വിഇഒ തയാറാകാതിരുന്നതാണ് പിന്നീട് തർക്കത്തിനിടയാക്കിയത്. സാവിത്രിയുടെ പേര് പട്ടികയില്‍ ഇല്ലെന്നും മകൻ വിഷ്ണുവിന്റെ പേര് ഭൂരഹിത ഭവനരഹിതരുടെ പട്ടികയില്‍ ഉണ്ടെന്നും പൂട്ടിയിട്ടെന്ന പരാതി അടിസ്ഥാനരഹിതമാണെന്നുമാണ് വിഇഒ പറയുന്നത്.

സാവിത്രി ലൈഫ് പദ്ധതി പ്രകാരം വീടിനായി അപേക്ഷിച്ചിരുന്നു. വീട് അനുവദിച്ചെന്ന് അറിയിപ്പ് ലഭിച്ചു. ഷെഡ് പൊളിച്ചുമാറ്റി വീട് നിർമ്മാണം തുടങ്ങി. പക്ഷേ ഫണ്ട് അനുവദിച്ചില്ല. മറ്റൊരു സാവിത്രിക്കാണ് വീട് അനുവദിച്ചതെന്നും മാറിപ്പോയെന്നുമാണ് പഞ്ചായത്ത് അധികൃതർ വിശദീകരിച്ചത്.

ഇതോടെ താൻ നല്‍കിയ രേഖകള്‍ തിരിച്ചു തരണമെന്ന് സാവിത്രി ആവശ്യപ്പെട്ടു. ചില രേഖകള്‍ നല്‍കിയെങ്കിലും മുഴുവൻ രേഖകളും നല്‍കാത്തതിനാല്‍ സാവിത്രി കുത്തിയിരിപ്പ് തുടങ്ങി. ഇതോടെ വിഇഒ വാതില്‍ പുറത്തു നിന്ന് പൂട്ടി പോയെന്നാണ് സാവിത്രിയുടെ പരാതി.

സാവിത്രി നല്‍കിയ പരാതിയില്‍ വിഇഒയ്‌ക്കെതിരെ കേസെടുക്കുകയായിരുന്നു. ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയെന്ന വിഇഒയുടെ പരാതിയില്‍ സാവിത്രിക്കെതിരെയും പൊലീസ് കേസെടുത്തു. എന്നാല്‍ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നാണ് വിഇഒ എം അബ്ദുല്‍ നാസർ പറയുന്നത്. തന്നോട് ചെയ്ത അനീതിക്കെതിരെ ജില്ലാ കളക്ടർക്ക് പരാതി നല്‍കിയിരിക്കുകയാണ് സാവിത്രി. നീതി വേണമെന്നാണ് ഇവര് ആവശ്യപ്പെടുന്നത്.