കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ചു; ശേഷം ആരും അറിയാതെ പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികളെ പിടികൂടി പോലീസ്; പിടിയിലായത് മറ്റൊരു കേസിലെ പ്രതികളെ തിരയുന്നതിനിടെ

കുട്ടനാട്: രാമങ്കരിയിൽ വാഹനം മോഷ്ടിച്ച് മുറിച്ച് ആക്രി വില്പന നടത്തിയ പ്രതികൾ അറസ്റ്റിൽ. രാമങ്കരി എം എൽ എ പാലത്തിന് സമീപം രാത്രിയിൽ കടയുടെ മുൻവശം പാർക്ക് ചെയ്തിരുന്ന കെ എസ് ഇ ബി എൻജിനീയറുടെ ആക്ടീവ സ്കൂട്ടർ മോഷ്ടിച്ച ശേഷം മുറിച്ച് ആക്രിക്കാരന് വിറ്റ കേസിലെ പ്രതികളായ ആലപ്പുഴ മുട്ടാർ സ്വദേശി സുജിത്ത് (21), കോട്ടയം കുറിച്ചി സ്വദേശികളായ രാജീവ് (34), പ്രജിത്ത് (18) എന്നിവരാണ് പിടിയിലായത്.

ഇവരെ കൂടാതെ പ്രായപൂർത്തി ആകാത്ത രണ്ടു രണ്ടുപേർ കൂടി സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. രാമങ്കരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ബാറ്ററി മോഷണവുമായി ബന്ധപ്പെട്ട പ്രതികളെയും ചങ്ങനാശ്ശേരി തുരുത്തി ഭാഗങ്ങളിൽ പ്രവർത്തിച്ചുവരുന്ന ആക്രി കടകളെയും പൊലീസ് നിരീക്ഷിച്ചു വരുന്നതിനിടെയാണ് ഇവർ വലയിലായത്.

രാമങ്കരി പൊലീസ് ഇൻസ്പെക്ടർ ജയകുമാർ വി യുടെ നേതൃത്വത്തിൽ എസ് ഐ മാരായ ജിജു, ജയൻ, മുരുകൻ, ബൈജു, ഷൈലകുമാർ, പ്രേംജിത്ത്, സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ സുനിൽകുമാർ ഡി, സി പി ഓ മാരായ ജയൻ, സുഭാഷ്, മുഹമ്മദ് കുഞ്ഞ്, കുട്ടനാട് അസി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സാം എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.