കഞ്ചാവ് വിൽപ്പനയെ കുറിച്ച് പോലീസിന് രഹസ്യ വിവരം നൽകി; വൈരാഗ്യത്തെ തുടർന്ന് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചു; കേസിൽ മൂന്നുപേർ അറസ്റ്റിൽ; മൂവർക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു

കുന്നംകുളം: കഞ്ചാവ് കച്ചവടം സംബന്ധിച്ച്‌ പോലീസിന് വിവരം നല്‍കിയെന്ന പേരില്‍ യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചതിനെ തുടർന്നുണ്ടായ അടിപിടി കേസില്‍ മൂന്നുപേർ അറസ്റ്റിൽ.

ചൊവ്വന്നൂർ സ്വദേശികളായ സുജിത്ത് (34), അമല്‍ (28), ഹേമന്ത് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കഞ്ചാവ് കച്ചവടത്തെക്കുറിച്ച്‌ പോലീസിന് വിവരം നല്‍കിയെന്ന് പറഞ്ഞാണ് അയ്യപ്പത്ത് റോഡിലെ സുജിത്തിന്റെ വീട്ടില്‍ അമല്‍, ഹേമന്ത് എന്നിവരെത്തിയത്. തുടർന്നുള്ള അടിപിടിയില്‍ അമലിന്റെ തലക്ക് വെട്ടേറ്റു. സുജിത്തിന്റെ തോളെല്ല് തകർന്നിട്ടുണ്ട്. അമലിന്റെ തലയില്‍ 13 തുന്നലുണ്ട്. മൂവർക്കെതിരെയും വധശ്രമത്തിനാണ് കേസെടുത്തത്.

തുടർന്ന് പ്രതികളുമായി സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി.

സംഭവസ്ഥലത്തുനിന്നും ആക്രമണത്തിന് ഉപയോഗിച്ച വെട്ടുകത്തിയും മറ്റും പോലീസ് കണ്ടെടുത്തു. മൂന്നുപേർക്കെതിരെയും അടിപിടി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.