ഫോണ്‍ചെയ്യുന്നതിനിടെ കരഞ്ഞ കുഞ്ഞിനെ മാതാവ് കഴുത്ത് ഞെരിച്ച്‌ കൊന്നു ; ജാര്‍ഖണ്ഡിലെ ഗിരിദിഹ് ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

ഗിരിദിഹ്(ജാര്‍ഖണ്ഡ്): മാതാവ് അഫ്‌സാന ഖാത്തൂണിനെ പൊലീസ് അറസ്റ്റുചെയ്തു. രണ്ട് കുട്ടികളുടെ അമ്മയാണ് ഇവര്‍. അഫ്‌സാനയുടെ ഭര്‍തൃപിതാവിന്റെ പരാതിയെത്തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.

ഭര്‍ത്താവ് നിസാമുദ്ദീനുമായി വഴക്കുണ്ടാക്കിയ അഫ്‌സാന രണ്ടുവയസുള്ള ഇളയ കുട്ടിയുമായി മുറിയില്‍ കയറി വാതിലടച്ചു.തുടര്‍ന്ന് ഫാേണില്‍ മറ്റാരോടോ സംസാരിക്കുന്നതിനിടെ കുഞ്ഞ് നിറുത്താതെ കരഞ്ഞു. ഇതാേടെ പ്രകോപിതയായി കുഞ്ഞിന്റെ കഴുത്തുഞെരിക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ട കുഞ്ഞ് അല്പസമയത്തിനകം മരിക്കുകയും ചെയ്തു.

എന്നാല്‍ മകന്‍ മരിച്ച വിവരം യുവതി ആരോടും പറഞ്ഞില്ല. ഭര്‍ത്താവ് രാത്രി ഉറങ്ങാനായി മുറിയിലെത്തിയപ്പോഴാണ് കുഞ്ഞിനെ അബോധാവസ്ഥയില്‍ കണ്ടത്. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചെങ്കിലും ആദ്യമൊന്നും അഫ്‌സാന പറയാൻ കൂട്ടാക്കിയില്ലെന്നും ഭര്‍തൃവീട്ടുകാര്‍ പറയുന്നു. കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

എന്നാല്‍ കുഞ്ഞിനെ താൻ കൊന്നിട്ടില്ലെന്നാണ് യുവതി പറയുന്നത്. കരഞ്ഞ കുഞ്ഞിനെ കട്ടിലില്‍ നിന്ന് തള്ളിയപ്പോള്‍ നിലത്ത് വീണിരുന്നുവെന്ന് യുവതി പൊലീസിനോട് വിശദമാക്കിയിട്ടുണ്ട്.അപ്പോഴൊന്നും കുഞ്ഞിന് ഒരു കുഴപ്പവും ഇല്ലായിരുന്നുവെന്നും അവര്‍ പറയുന്നു. സംഭവത്തെക്കുറിച്ച്‌ ഇപ്പോള്‍ ഒന്നും പറയാനാവില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നശേഷമേ വ്യക്തത വരൂ എന്നുമാണ് പൊലീസ് പറയുന്നത്. നിസാമുദ്ദീനും അഫ്സാനയും ആറുവര്‍ഷം മുമ്ബാണ് വിവാഹിതരായത്. ദമ്ബതികള്‍ക്ക് നാലുവയസുള്ള മറ്റൊരു മകൻകൂടിയുണ്ട്.