കുടിക്കാനും കുളിക്കാനും ഉപയോഗിക്കാം; പ്രയാഗ്‌രാജിലെ വെള്ളം മലിനമാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി യോഗി ആദിത്യനാഥ്

ഡല്‍ഹി: കുംഭമേള നടക്കുന്ന പ്രയാഗ്‌രാജിലെ വെള്ളം മലിനമാണെന്ന റിപ്പോർട്ടുകള്‍ യോഗി ആദിത്യനാഥ് തള്ളി.

കുംഭമേള നടക്കുന്ന പ്രദേശങ്ങളിലെ ജലം കുടിക്കാനും കുളിക്കാനും ഉപയോഗിക്കാമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. പ്രതിപക്ഷ പാർട്ടികള്‍ നടത്തുന്ന വ്യാജ പ്രചാരണമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.

നദിയില്‍ കോളിഫോം ബാക്ടീരിയയുടെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നുവെന്ന മലിനീകരണ നിയന്ത്രണ ബോർഡിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് യോഗി ആദിത്യനാഥിന്റെ പരാമർശം. 52.6 കോടി പേർ പ്രയാഗ്‌രാജില്‍ സ്നാനം നടത്തി.

സനാതന ധർമ്മത്തെ സംബന്ധിച്ച്‌ വ്യാജ പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മഹാകുംഭമേള നടക്കുന്നതിനിടെ ഗംഗാനദിയില്‍ വളരെ ഉയര്‍ന്ന അളവില്‍ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. മനുഷ്യവിസര്‍ജ്യത്തിലുള്ള കോളിഫോം ബാക്ടീരിയയെയാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തിയത്.