തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളുമായി കെ എസ് ആർ ടി സിയുടെ സ്വിഫ്റ്റ് എസി സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസിന്റെ ഉദ്ഘാടനം ഇന്ന്.
മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് വച്ചാകും പദ്ധതി ഉദ്ഘാടനം നിർവഹിക്കുന്നത്. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
ആദ്യഘട്ടത്തില്‍ 10 ബസുകളാണ് ഇത്തരത്തില്‍ സർവീസ് നടത്തുക. സൂപ്പർ ഫാസ്റ്റിനും എക്സ്പ്രസിനും ഇടയിലായിരിക്കും ടിക്കറ്റ് നിരക്ക്.
വൈഫൈ കണക്ഷൻ, മ്യൂസിക് സിസ്റ്റം, പുഷ് ബാക്ക് സീറ്റ് തുടങ്ങി നിരവധി സൗകര്യങ്ങള്‍ ഉണ്ടാകും. 40 സീറ്റുകളാണ് ബസില്‍ ഉണ്ടാകുക.
യാത്രക്കാർക്ക് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാം. ഇടയ്ക്ക് യാത്രക്കാർക്ക് ഭക്ഷണം കഴിക്കാൻ ഗുണനിലവാരമുള്ള ഹോട്ടലുകളില്‍ സൗകര്യം ഒരുക്കും.
തിരുവനന്തപുരം – കോഴിക്കോട്, കോഴിക്കോട് – തിരുവനന്തപുരം, തിരുവനന്തപുരം – പാലക്കാട്, പാലക്കാട് – തൃശൂർ റൂട്ടുകളില്‍ എ സി സൂപ്പർഫാസ്റ്റ് പ്രീമിയം സർവീസ് നടത്തുമെന്നാണ് കെ എസ് ആർ ടി സി നേരത്തെ അറിയിച്ചിരുന്നത്.
ദേശീയപാതയുടെ നിർമാണം നടക്കുന്നതിനാല്‍ തുടക്കത്തില്‍ എം സി റോഡിനാണ് മുൻഗണന നല്‍കുന്നത്. കുറഞ്ഞ ചെലവില്‍ സൗകര്യപ്രദമായ യാത്രയാണ് അത്യാധുനിക സൗകര്യങ്ങളും ഒരുക്കുക എന്നതാണ് എ സി സൂപ്പർഫാസ്റ്റ് പ്രീമിയം സർവീസിലൂടെ കെ എസ് ആർ ടി സി ലക്ഷ്യം വയ്ക്കുന്നത്.
