തിരുവനന്തപുരം: ദീർഘദൂര സർവീസുകള്‍ക്ക് തിരിച്ചടി നേരിടുന്ന ഹൈക്കോടതി വിധി വന്നിട്ടും ഗതാഗത വകുപ്പ് നടപടിയെടുത്തില്ലെന്ന വിമർശനത്തിനിടെ ഇന്ന് യോഗം വിളിച്ച് മന്ത്രി.
സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററില്‍ കൂടിയ ദൂരം പെർമിറ്റ് അനുവദിക്കണ്ട എന്ന പുതിയ മോട്ടോർ വാഹന സ്കീമിലെ വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. ഈ വിധിയില്‍ അപ്പീല്‍ സമർപ്പിക്കാൻ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസിയുടെ ഭാഗത്ത് നിന്നും നിസംഗതയുണ്ടായതില്‍ വിമർശനം ഉയർന്നിരുന്നു.
ഈ വിധി ചർച്ച ചെയ്യാനാണ് ഇന്ന് ഗതാഗതമന്ത്രി കെ ബി ഗണേശ് കുമാർ ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.
നിയമ വിദഗ്ദ്ധരും കെഎസ്ആർടിസിയിലെ ഉന്നതരും യോഗത്തില്‍ പങ്കുചേരും.
ഹൈക്കോടതിയുടെ വിധിയില്‍ എന്ത് തുടർനടപടി സാദ്ധ്യമാകുമെന്ന് യോഗം ചർച്ച ചെയ്യും. അപ്പീല്‍ നല്‍കണമെന്നാണ് കെഎസ്ആർടിസിയ്ക്ക് ലഭിച്ച നിയമോപദേശം.
സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിലധികം സർവീസ് നടത്തുന്നതിന് നിരോധനം ഏർപ്പെടുത്തിയ വ്യവസ്ഥയാണ് ബസുടമകളുടെ ഹർജിയില്‍ ഹൈക്കോടതി ബുധനാഴ്ച റദ്ദാക്കിയത്. ഫാസ്റ്റ് പാസഞ്ചർ മുതല്‍ മുകളിലോട്ടുള്ള സൂപ്പർക്ലാസ് ബസുകളാണ് 140 കിലോമീറ്ററിനു കൂടുതലുള്ള സർവീസുകള്‍ക്ക് കെ.എസ്.ആർ.ടി.സി അയയ്ക്കുന്നത്. എല്ലാ സർവീസുകളും ലാഭത്തിലുമാണെന്നാണ് വിവരം.
