പള്ളികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതിയെ കോട്ടയത്ത് നിന്നും പോലീസ് പിടികൂടി

ഇരിട്ടി: നിത്യസഹായ മാതാ പള്ളിയില്‍ മോഷണം നടത്തിയ കേസിലെ പ്രതിയെ കോട്ടയത്തു നിന്ന് അറസ്റ്റ് ചെയ്തു. വയനാട് പാടിച്ചിറ സ്വദേശി കിഴക്കനേത്ത് റോമിയോ ബേബി (27) ആണ് പിടിയിലായത്.

പോലീസ് സംഘം വളരെ സാഹസികമായാണ് പ്രതിയെ പിടികൂടിയത്. പള്ളികള്‍ മാത്രം കേന്ദ്രീകരിച്ച്‌ മോഷണം നടത്തുന്ന പ്രതിയെക്കുറിച്ച്‌ ലഭിച്ച സൂചനയാണ് അന്വേഷണത്തിന് വഴിത്തിരിവായത്. മാനന്തവാടി ജയിലില്‍നിന്നിറങ്ങിയ പ്രതി അവിടെനിന്ന് നേരെ ഇരിട്ടിയില്‍ എത്തിയതായി പോലീസിന് വിവരം ലഭിച്ചു.

മോഷണത്തിന് തലേദിവസം പള്ളിയില്‍ എത്തി വിശുദ്ധ കുർബാനയില്‍ പങ്കെടുത്തശേഷം ആർക്കും സംശയം തോന്നാത്ത രീതില്‍ പള്ളി പരിസരത്ത് തന്നെ കഴിച്ചുകൂട്ടി.
രാത്രി മോഷണം നടത്തിയശേഷം പള്ളിക്ക് സമീപം തന്നെ കിടന്നുറങ്ങി. പുലർച്ചെയാണ് തലശേരി ബസില്‍ രക്ഷപ്പെട്ടത്. അവിടെനിന്ന് കാസർഗോഡ് ഭാഗത്തെത്തി പുതിയ സിം കാർഡ് വാങ്ങി.

പിന്നീട് പാലക്കാട് കല്‍‌പ്പാത്തിയിലും ചുറ്റിത്തിരിഞ്ഞു. തുടർന്ന് തൃശൂരിലേക്കും അവിടെനിന്ന് കോട്ടയത്തേക്കുള്ള യാത്രയ്ക്കിടയിലാണ് പ്രതിയെ കെഎസ്‌ആർടിസി ബസില്‍വച്ച്‌ കോട്ടയം പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരിട്ടിയില്‍ നിന്നെത്തിയ പോലീസ് സംഘം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി.