കോട്ടയത്ത് മുണ്ടിനീര് പടരുന്നു ; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

കോട്ടയം : ജില്ലയിൽ കുട്ടികളിൽ മുണ്ടിനീര് വ്യാപകമാകുന്നത് ആശങ്കയുണ്ടാക്കുന്നു.ഇതോടെ ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവ വകുപ്പ്. അഞ്ച് മുതൽ 15 വയസ് വരെയുള്ള കുട്ടികളെയാണ് രോഗം കൂടുതലായി ബാധിക്കുന്നതെങ്കിലും മുതിർന്നവരിലും കാണപ്പെടാറുണ്ട്.

രോഗം ഗുരുതരമാകുന്നത് മുതിർന്നവരിലാണ്. ഉമിനീര്,ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവങ്ങൾ ഇവയുടെ കണികകൾ വായുവിൽ കലരുന്നതുമൂലവും രോഗിയുമായി അടുത്ത് ഇടപഴകുന്നതിലൂടെയും രോഗി കൈകാര്യം ചെയ്യുന്ന വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെയുമാണ് രോഗം മറ്റൊരാളിലേക്ക് പകരുന്നത്.

പ്രത്യേകശ്രദ്ധ പുലർത്തിയില്ലെങ്കിൽ തലച്ചോറ്, വൃഷണം, അണ്ഡാശയം, ആഗ്‌നേയ ഗ്രന്ഥി ഇവയ്ക്ക് അണുബാധ ഉണ്ടാകുകയും ചികിത്സിച്ചില്ലെങ്കിൽ കേൾവി തകരാറിനും ഭാവിയിൽ പ്രത്യുത്പാദന തകരാറുകൾ ഉണ്ടാകുതിനും സാദ്ധ്യത ഉണ്ട്. തലച്ചോറിനെ ബാധിച്ചാൽ ഗുരുതരമായ എൻസഫലൈറ്റിസ് എന്ന അവസ്ഥ ഉണ്ടാകാനിടയുണ്ട്.

രണ്ടാഴ്ചകൊണ്ട് രോഗം ഭേദമാകാറുണ്ട്. രോഗാണുവിന്റെ ഇൻകുബേഷൻ കാലയളവ് (രോഗികളുമായി സമ്പർക്കത്തിലായവർക്ക് രോഗ ലക്ഷണം പ്രകടമാകാൻ സാദ്ധ്യതയുള്ള സമയം) 12 മുതൽ 25 ദിവസം വരെയായതിനാൽ രോഗമുള്ളവരുമായി സമ്പർക്കത്തിലായവർ ശ്രദ്ധപുലർത്തിയാൽ വ്യാപനം തടയാനാകും.