കോട്ടയ്ക്കൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എയർബാഗ് മുഖത്തമർന്ന് ശ്വാസംമുട്ടി അമ്മയുടെ മടിയിലിരുന്ന രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം

കോട്ടയ്ക്കല്‍ : പടപ്പറമ്പിൽ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എയർബാഗ് മുഖത്തമർന്നതിനെത്തുടർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു.

പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്റെയും റംഷീനയുടേയും മകള്‍ ഇഫയാണ് മരിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് പടപ്പറമ്ബ് പുളിവെട്ടിയില്‍ കുഞ്ഞും കുടുംബവും സഞ്ചരിച്ച കാറും എതിരേവന്ന ടാങ്കർ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. മാതാവിന്റെ മടിയിലിയിരുന്ന കുട്ടി എയർ ബാഗ് മുഖത്തമർന്നും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങിയും ശ്വാസംമുട്ടി മരിക്കുകയായിരുന്നു.

കുട്ടിയുടെ പിതാവ് രണ്ടുദിവസം മുൻപാണ് വിദേശത്തുനിന്ന് വന്നത്. കുട്ടിയുടെ പിതൃസഹോദരന്റെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കെയാണ് അപകടം. അപകടത്തില്‍ മറ്റാർക്കും പരിക്കില്ല.

സഹോദരങ്ങള്‍: റൈഹാൻ, അമീൻ. കൊളത്തൂർ പോലീസ് എത്തി നടപടികള്‍ സ്വീകരിച്ചു. കുട്ടിയുടെ മൃതദേഹം പടപ്പറമ്ബ് ആശുപത്രിയില്‍ നിന്ന് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഞായറാഴ്ച രാവിലെ മൃതദേഹം വീട്ടിലെത്തിക്കും. പതിനൊന്നുമണിക്ക് പറങ്കിമൂച്ചിക്കല്‍ മസ്ജിദ് കബറിസ്താനില്‍ കബറടക്കും.