സ്വന്തം ലേഖകൻ
കൊച്ചി: അതിസാഹസികമായി എക്സൈസ് പിടികൂടിയ തുമ്പിപെണ്ണ് കോട്ടയത്ത് നിന്നുള്ള നിരവധി പെൺകുട്ടികളെ അനാശ്യാസത്തിനായി എറണാകുളത്ത് എത്തിച്ചതായി സൂചന.
കോട്ടയം ചിങ്ങവനം സ്വദേശിനി തുമ്പിപ്പെണ്ണ് എന്ന് വിളിക്കുന്ന സൂസിമോള്‍ എം സണ്ണി (24), ആലുവ ചെങ്ങമനാട് സ്വദേശി അമീര്‍ സുഹൈല്‍ (23), കൊച്ചി മാലിപ്പുറം സൗത്ത് പുതുവൈപ്പ് സ്വദേശി അജിപ്പായി എന്ന് വിളിക്കുന്ന അജ്മല്‍ കെ എ (24), അങ്കമാലി മങ്ങാട്ട്കര സ്വദേശി എല്‍റോയ് വര്‍ഗ്ഗീസ് (21) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.
പ്രതികളുടെ പക്കല്‍ നിന്ന് 327.43 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന അഡംബര കാറും കസ്റ്റഡിയില്‍ എടുത്തു. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ കിഴക്ക് ഭാഗത്ത് ഏജന്റുമാരെ കാത്ത് നില്‍ക്കവെ നാല്‍വര്‍ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എക്സൈസ് ടീം വളയുകയായിരുന്നു.
മാരക ലഹരിയിലായിരുന്ന നാല് പേരെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് എക്സൈസ് സംഘത്തിന് കീഴ്പ്പെടുത്താനായത്.
എറണാകുളം ടൗണിലെ ക്വട്ടേഷൻ ഗുണ്ടാ സംഘങ്ങളുമായി ബന്ധമുള്ള സൂസി മോളാണ് മയക്കുമരുന്നിന്റെ മൊത്തവിതരണം നേരിട്ട് നിയന്ത്രിച്ചിരുന്നത്. സംഘാംഗങ്ങളായ മൂന്ന് പേരും നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്.
പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ ഹിമാചല്‍ പ്രദേശില്‍ നിന്ന് വൻ തോതില്‍ രാസലഹരി എറണാകുളത്ത് എത്തിച്ചു വില്പന നടത്തുന്ന റാക്കറ്റിന്റെ രഹസ്യങ്ങള്‍ ചുരുളഴിഞ്ഞു. കൊല്ലം സ്വദേശി സച്ചിൻ എന്നയാളാണ് ഇവരുടെ സംഘത്തലവൻ. ഇയാളാണ് ഹിമാചല്‍ പ്രദേശില്‍ നിന്ന് മയക്കുമരുന്നുകള്‍ വാങ്ങി എറണാകുളത്ത് എത്തിച്ചിരുന്നത്.
