കോട്ടയത്തെ അതിദരിദ്രരില്ലാത്ത ആദ്യജില്ലയായി പ്രഖ്യാപിച്ചു; അതിദാരിദ്ര്യ നിർമാർജനത്തിൽ കോട്ടയം വഴികാട്ടിയെന്ന് മന്ത്രി എം.ബി. രാജേഷ്

കോട്ടയം: കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറ്റുകയെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം കൈവരിക്കുന്നതിൽ കോട്ടയം ജില്ല വഴികാട്ടിയായിരിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

ജില്ലാ ആസൂത്രണസമിതി മന്ദിരത്തിലെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാനത്തെ അതിദരിദ്രരില്ലാത്ത ആദ്യ ജില്ലയായി കോട്ടയത്തെ പ്രഖ്യാപിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
2021ൽ ഈ സർക്കാർ അധികാരത്തിലെത്തിയപ്പോൾ എടുത്ത ആദ്യതീരുമാനമാണ് 2025 നവംബർ ഒന്നിന് സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമാക്കുകയെന്നത്. അതിനായി എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങളാണ് നടന്നത്.

കുടുംബശ്രീയെ ഉപയോഗിച്ച് നടത്തിയ സർവേയിൽ 64006 കുടുംബങ്ങളെ അതിദാരിദ്യമനുഭവിക്കുന്നവരായി കണ്ടെത്തി. എന്താണ് അവരുടെ പ്രശ്‌നങ്ങളെന്നും കണ്ടെത്തി. ഓരോ കുടുംബത്തിനും ഓരോ മൈക്രോ പ്ലാൻ തയ്യാറാക്കി പ്രവർത്തിച്ചു. ഇക്കാര്യങ്ങളിലെല്ലാം കോട്ടയം മുന്നിലായിരുന്നു. സർവേയിൽ കണ്ടെത്തിയവരിൽ 93 ശതമാനശതമാനം കുടുംബങ്ങളെയും അതിദാരിദ്ര്യത്തിൽനിന്ന് മോചിപ്പിച്ചു.

അതിദാരിദ്ര്യ നിർമാർജനത്തിൽ കേരളം കൈവരിച്ച പുരോഗതി ഇതര സംസ്ഥാനങ്ങളിലുള്ളവർ ആശ്ചര്യത്തോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. ലോകത്ത് ഇതിനു മുൻപ് ഇങ്ങനെയൊരു ശ്രമം നടന്നത് ചൈനയിൽ മാത്രമാണ്. വീടില്ലാത്തവർക്ക് ലൈഫ് പദ്ധതി വഴി വീട് നൽകിയും സ്ഥലമില്ലാത്തവർക്ക് മനസോടിത്തിരി മണ്ണ് പദ്ധതിയിലൂടെയും സ്വകാര്യവ്യക്തികളടക്കമുള്ളവരുടെ സഹകരണത്തോടെ ഭൂമി ലഭ്യമാക്കിയും നമ്മൾ ലക്ഷ്യത്തോടടുക്കുകയാണ്. യഥാസമയം സർക്കാർ എടുത്ത ശരിയായ തീരുമാനത്തിലൂടെയാണിതിനു കഴിഞ്ഞത്.

നവംബർ ഒന്നിന് കേരളം പുതുചരിത്രമെഴുതുമ്പോൾ അതിന് ആമുഖമെഴുതിയ ജില്ലയായി കോട്ടയം മാറിയെന്നും മന്ത്രി പറഞ്ഞു.
അതിദാരിദ്ര്യത്തിൽ കഴിയുന്നവരെ അതിൽനിന്ന് മോചിപ്പിക്കുമ്പോഴേ അവർക്ക് യഥാർഥ സ്വാതന്ത്ര്യം കിട്ടിയതായി പറയാൻ കഴിയൂ എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചു പ്രസംഗിച്ച സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ പറഞ്ഞു. അതിദരിദ്രർ ഇല്ലാത്ത കോട്ടയമെന്ന ലക്ഷ്യം യാഥാർഥ്യമാക്കാൻ പരിശ്രമിച്ച ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി അഭിനന്ദനമറിയിച്ചു.

അതിദാരിദ്ര്യ നിർമാർജനത്തിൽ ജില്ലയുടെ നേട്ടങ്ങൾ വിശദീകരിക്കുന്ന സ്മരണിക മന്ത്രി എം.ബി. രാജേഷ് മന്ത്രി വി.എൻ. വാസവന് നൽകി പ്രകാശനം ചെയ്തു.
ജില്ലാ കളക്ടർ ജോൺ വി. സാമുവൽ റിപ്പോർട്ട് അവതരിപ്പിച്ചു. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.എൽ.എമാരായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, സി.കെ. ആശ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ, വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് അജയൻ കെ. മേനാൻ, ബ്ളോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് മുകേഷ് കെ. മണി, തദ്ദേശ സ്വയം ഭരണവകുപ്പ് അഡീഷണൽ ഡയറക്ടർ പി.സി. ബാലഗോപാൽ, ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ഡെപ്യൂട്ടി ഡയറക്ടർ വി.ആർ. രാജീവ്, അസിസ്റ്റന്റ് ഡയറക്ടർ സജ്‌ന സത്താർ, എ.ഡി.എം: എസ്. ശ്രീജിത്ത്, തദ്ദേശ സ്വയം ഭരണവകുപ്പ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ ബെവിൻ ജോൺ വർഗീസ് എന്നിവർ പ്രസംഗിച്ചു.