കോട്ടയത്ത് ചത്ത പന്നിയെ എം.വി.ഐ.പിയുടെ കനാലില്‍ ഉപേക്ഷിച്ച് സാമൂഹ്യ വിരുദ്ധര്‍; കണ്ടെത്തിയത് 150 കിലോയോളം തൂക്കം വരുന്ന പന്നിയുടെ ജഡം; ഭരണങ്ങാനത്ത് പന്നിപ്പനി സ്ഥിരീകരിച്ചതിനാൽ പന്നിയെ എത്തിച്ചത് എവിടെ നിന്നെന്ന് ആശങ്ക

കടുത്തുരുത്തി: ചത്ത പന്നിയെ കനാലില്‍ ഉപേക്ഷിച്ചു സാമൂഹ്യ വിരുദ്ധര്‍.

കോട്ടയം – എറണാകുളം റേഡിനടിയിലൂടെ കടന്നു പോകുന്ന എം.വി.ഐ.പി. യുടെ കളത്തൂര്‍ കവലയ്ക്കു സമീപത്തെ കനാലിലാണു പന്നിയുടെ ജഡം കണ്ടെത്തിയത്.
ഏകദേശം 150 കിലോയോളം തൂക്കം വരുന്ന പന്നിയുടെ ജഡമാണുകനാലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്.

തുടര്‍ന്നു വാര്‍ഡ് മെമ്പറുടെയും ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെയും
എം.വി.ഐ.പി. ഉദ്യോഗസ്ഥരുടെയും നാട്ടുകരുടെയും നേതൃത്വത്തില്‍ ജെ.സി.ബി. ഉപയോഗിച്ചു പന്നിയുടെ ജഡം പുറത്തെടുത്ത് മറവ് ചെയ്തു. ഭരണങ്ങാനത്ത് പന്നിപ്പനി സ്ഥിരീകരിച്ച ശേഷമാണ് ഇത്തരത്തില്‍ പന്നിയുടെ ജഡം കണ്ടെത്തിയതെന്നത് ആശങ്കയുണര്‍ത്തുന്നു.

രോഗബാധ ഉള്ള പന്നിയാണോ ഇത് എന്ന ആശങ്കയാണ് നാട്ടുകാര്‍ക്കുള്ളത്.
ഈ ഭാഗത്തു ബ്ലീച്ചിങ് പൗഡര്‍ വിതറി അണുനശീകരണം നടത്തി.