കോട്ടയം: പിറ്റ്ബുള്‍ നായയുടെ കാവലില്‍ വീട്ടില്‍ കഞ്ചാവ് കച്ചവടം നടത്തിയ കോട്ടയം നഗരത്തിലെ കഞ്ചാവ് കച്ചവടക്കാരൻ സൂര്യനെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് അമ്മയടക്കമുള്ളവർ പോലീസ് പിടിയിൽ. ലഹരിക്കേസില്‍ പ്രതിയായ മകനെ ഒളിവില്‍പോകാൻ സഹായിച്ചതിന് സൂര്യന്റെ അമ്മ രേഖ രാജേഷിനെയും നാല് യുവാക്കളെയും പിടികൂടി.
അറസ്റ്റിലായ രേഖ രാജേഷ് കോട്ടയം നഗരസഭയിലെ മുൻ കൗണ്‍സിലറാണ്. 2015ല്‍ കഞ്ഞിക്കുഴി വാർഡില്‍നിന്ന് സ്വതന്ത്രസ്ഥാനാർത്ഥിയായാണ് ഇവർ മത്സരിച്ച് ജയിച്ചത്. പാറമ്പുഴ നട്ടാശ്ശേരിയില്‍ സ്വകാര്യ എൻജിനീയറിങ് കോളേജിന്റെ പിറകുവശത്താണ് സൂര്യൻ വീട് വാടകയ്ക്കെടുത്ത് ലഹരിക്കച്ചവടം നടത്തിയിരുന്നത്.
വീടിന്റെ വാതില്‍ തുറന്നിട്ട് പിറ്റ്ബുള്‍ നായയെ അഴിച്ചുവിട്ട് ഇതിന്റെ കാവലിലായിരുന്നു കഞ്ചാവ് കച്ചവടം പൊടിപൊടിച്ചത്. കഞ്ഞിക്കുഴി സ്വദേശിയായ പ്രതി കഞ്ചാവ് കച്ചവടത്തിന്റെ സൗകര്യത്തിനായാണ് പാറമ്പുഴയില്‍ വീട് വാടകയ്ക്കെടുത്തത്. ഇവിടെനിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എ.യും 250 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു.
നിരവധി കേസുകളില്‍ പ്രതിയായ സൂര്യന് ഒളിവില്‍ താമസിക്കാൻ സൗകര്യം ചെയ്തുനല്‍കിയത് അമ്മ രേഖ രാജേഷ് ഉള്‍പ്പെടെയുള്ളവരാണ്. ഇവരെയും ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ ആലുവയിലേക്ക് കടക്കാൻ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധന പൂർത്തിയാക്കിയശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും.
