കോട്ടയം: ഗാന്ധിനഗറിലെ കോട്ടയം ഗവ. നഴ്സിങ് കോളേജിൽ 2023ലും റാഗിങ് നടന്നതായി റിപ്പോർട്ട്. ആ കേസിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിച്ച നഴ്സിങ് കോളേജ് പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ സിപിഎം അനുകൂല സംഘടനയായ കേരള ഗവ. നഴ്സസ് അസോസിയേഷൻ (കെജിഎൻഎ) ഭാരവാഹികൾക്ക് മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ കാരണം കാണിക്കൽ നോട്ടിസ് നൽകി.
ഗവ. നഴ്സിങ് കോളേജിൽ കഴിഞ്ഞ മൂന്നുമാസമായി നടന്ന റാഗിങ്ങിൽ 5 പേർ അറസ്റ്റിലായതിനു പിന്നാലെയാണു രണ്ടുവർഷം മുൻപത്തെ സംഭവവും പുറത്തറിയുന്നത്. കെജിഎൻഎ നേതാക്കളായ കോഴിക്കോട് മെഡിക്കൽ കോളേജ് ഡപ്യൂട്ടി നഴ്സിങ് സൂപ്രണ്ട് സി.സി.ജയശ്രീ, കോട്ടയം മെഡിക്കൽ കോളജിലെ നഴ്സിങ് ഓഫിസർമാരായ വി.ജി.ബിന്ദുഭായി, പാപ്പാ ഹെൻറി, ടി.കെ.സഫ്‌ദർ എന്നിവർ നാളെ ഹാജരായി വിശദീകരണം നൽകാനാണു നോട്ടിസ്.
2023 ഓഗസ്റ്റ് 18നു നഴ്സിങ് കോളജിൽ നടന്ന സംഗീതപരിപാടിക്കിടെ ജനറൽ നഴ്സിങ് വിദ്യാർത്ഥികളായ രണ്ടുപേർ ഒന്നാം വർഷ വിദ്യാർത്ഥികളെ റാഗ് ചെയ്തെന്നാണു പ്രിൻസിപ്പലിന്റെ റിപ്പോർട്ട്. ഇവരെ പിന്നീടു ക്ലാസിൽനിന്നു പുറത്താക്കി.
തുടർനടപടികൾക്ക് ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ, ജില്ലാ പട്ടികജാതി വികസന ഓഫിസ്, കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിൽ എന്നിവിടങ്ങളിലേക്കു റിപ്പോർട്ട് ചെയ്യുകയും ചെയ്തു. എന്നാൽ, ഓഗസ്റ്റ് 25ന് കെജിഎൻഎ നേതാക്കളായ നാലുപേർ പ്രിൻസിപ്പലിന്റെ മുറിയിൽ അനുവാദമില്ലാതെ പ്രവേശിച്ച് അച്ചടക്കനടപടി ചോദ്യം ചെയ്യുകയും പ്രിൻസിപ്പലിനെയും അധ്യാപകരെയും അവഹേളിക്കുകയും ചെയ്തെന്നു പ്രിൻസിപ്പലിന്റെ റിപ്പോർട്ടിൽ പറയുന്നു.
സ്ഥലം മാറ്റുമെന്നു ഭീഷണിപ്പെടുത്തിയെന്നും 2024 ഫെബ്രുവരി 5നു മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർക്കു പ്രിൻസിപ്പൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ടിന്റെ തുടർനടപടി എന്ന നിലയ്ക്കാണ് ഇപ്പോൾ നോട്ടിസ് നൽകിയിട്ടുള്ളത്.
ഗവ. നഴ്സിങ് കോളേജിലെ റാഗിങ് കേസിൽ പ്രതികളായ 5 സീനിയർ വിദ്യാർത്ഥികളെ കഴിഞ്ഞ ഫെബ്രുവരി 11ന് ആണു ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ജാമ്യാപേക്ഷ കീഴ്ക്കോടതിയും ജില്ലാക്കോടതിയും തള്ളി. പ്രതികൾ റിമാൻഡിൽ തുടരുകയാണ്. കേസിൽ 60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനുള്ള തയാറെടുപ്പിലാണ് പൊലീസ്.
