കോട്ടയം കാഞ്ഞിരപ്പള്ളിയിൽ സ്വത്തു തർക്കത്തെ തുടർന്ന് സഹോദരനെയും അമ്മാവനെയും വെടിവെച്ച് കൊലപ്പെടുത്തിയ കേസ്; ശിക്ഷാവിധി നാളത്തേക്ക് മാറ്റി

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരൻ രഞ്ജി കുര്യൻ, മാതൃസഹോദരൻ മാത്യു സ്കറിയ എന്നിവരെ വെടിവെച്ച് കൊന്ന കേസിൽ പ്രതി കാഞ്ഞിരപ്പള്ളി കരിമ്പനാൽ പടിയിൽ കരിമ്പനാൽ വീട്ടിൽ ജോർജ് കുര്യന് (പാപ്പൻ – 54) ശിക്ഷ പറയുന്നത് നാളെത്തേക്ക് (ശനി) മാറ്റി.

പ്രതി ഭാഗത്തിനും പ്രോസിക്യൂഷനും പറയാനുള്ളത് വിശദമായി കോടതി കേട്ട ശേഷമാണ് വിധി പറയുന്നത് നാളത്തേക്ക് മാറ്റിയത്.

താൻ നിരപരാധിയാണെന്നും, അമ്മയ്ക്ക് ഏറെ പ്രായമുണ്ടെന്നും, നേക്കേണ്ട ഉത്തരവാദിത്വം ഉണ്ടെന്നും കൂടാതെ, തൻ്റെ ഭാര്യ കുട്ടികളും അടങ്ങുന്ന കുടുംബത്തെയും സംരക്ഷിക്കേണ്ടതുണ്ടെന്നും പ്രതി ജോർജ് കുര്യൻ പറഞ്ഞു.
എന്നാൽ പ്രതിയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നും, അപ്രതീക്ഷിത സാഹചര്യത്തിൻ്റെയോ, പ്രകോപനത്തിൻ്റെയോ പേരിലല്ല കൊലപാതകം നടന്നതെന്നും ഇത് അപൂർവ്വമായ കേസായി കണക്കാക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

പ്രതി ദയ അർഹിക്കുന്നില്ലന്ന് സമർത്ഥിക്കാൻ അര മണിക്കൂറോളം നീണ്ട വാദമാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. സി.എസ് അജയൻ നടത്തിയത്. ഇത്തരത്തിൽ നടന്ന സമാന സംഭവങ്ങളിലെ മുൻ വിധിന്യായങ്ങളും മറ്റും ഇതിനായി ചൂണ്ടിക്കാട്ടി. കൂടാതെ സമൂഹത്തിൽ ഉന്നത സാമ്പത്തീക നിലയിൽ ഉള്ള പ്രതിയിൽ നിന്നും വലിയ നഷ്ടപരിഹാരം ഈടാക്കി വാദിഭാഗത്തിന് നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

എന്നാൽ മറുവാദവുമായി പ്രതിഭാഗവും 30 മിനിറ്റിലധികം നീണ്ട വിശദമായ വാദം നടത്തി.
പ്രതിക്ക് സംഭവത്തിൽ പശ്ചാത്താപമുണ്ടെന്നും, മാനസാന്തരത്തിനുള്ള കാലയളവ് ഇനി ഉണ്ടാകണമെന്നും പ്രതിഭാഗം പറഞ്ഞു. കരിക്കൻവില്ല കൊലപാതക കേസിലെ പ്രതി റെന്നി ജോർജ് ഇപ്പോൾ ആത്മീക കാര്യങ്ങളിൽ സജീവമായിരിക്കുന്നതുപോലെ ഇത്തരത്തിലുള്ള ഒരു സാഹചര്യം ജോർജ് കുര്യനും നൽകണമെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു.

കൂടാതെ സാമ്പത്തീക നില ആകെ തകർന്ന പ്രതിയുടെ കുടുംബത്തിന് ഇപ്പോൾ അതീവ ഗുരുതരമായ ബാധ്യതകൾ ഉണ്ടെന്നും വിശദമായ വാദത്തിലൂടെ ചൂണ്ടിക്കാട്ടി. സ്വത്ത് തർക്കത്തിൻ്റെ മൂന്ന് പേർ വരെ കൊല്ലപ്പെട്ട നിരവധി കേസുകൾ ഉണ്ടെന്നും ഇതിൽ ഒന്നും അപൂർവമായ കേസായി പരിഗണിച്ചിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.

കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജെ. നാസറാണ് കേസ് പരിഗണിച്ചത്.