കോട്ടയം നഗരസഭയിലെ 3 കോടിയുടെ പെൻഷൻ തട്ടിപ്പ്: പ്രതി അഖിൽ സി വർഗീസിന് ഇപ്പോഴും സുഖവാസം; ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചതു പ്രഹസനം; പ്രതിയെ കണ്ടെത്താൻ ഊർജിത നടപടികളില്ലെന്ന് ആക്ഷേപം

കോട്ടയം: കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ടിൽനിന്നു 3 കോടി രൂപ തട്ടിയ കേസിലെ പ്രതി മുൻ ക്ലാർക്ക് അഖിൽ സി വർഗീസ് ഇപ്പോഴും ഒളിവിൽ. ഓഗസ്‌റ്റ് ആദ്യ ആഴ്ചയിലാണു തട്ടിപ്പ് കണ്ടെത്തിയത്. ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചതല്ലാതെ പ്രതിയെ കണ്ടെത്താൻ ഊർജിത നടപടികളില്ലെന്നാണ് ആക്ഷേപം.

എൻജിഒ യൂണിയൻ നേതാവും കൊല്ലം സ്വദേശിയുമായ ഇയാൾ കൊല്ലം നഗരസഭയിൽ ക്രമക്കേട് നടത്തി നടപടി നേരിട്ട ശേഷമാണ് ഈരാറ്റുപേട്ടയിൽ എത്തിയത്. അവിടെയും തട്ടിപ്പ് നടത്തിയെന്നു പരാതി ഉയർന്നു. പിന്നീടാണ് കോട്ടയം നഗരസഭയിലെത്തുന്നത്.

ആദ്യം കേസ് അന്വേഷിച്ച വെസ്‌റ്റ് പോലീസ് ഇയാൾ കൊടൈക്കനാലിൽ ഉണ്ടെന്നറിഞ്ഞ് അവിടെയെത്തുന്നതിന് ഒരു ദിവസം മുൻപ് കടന്നു. ഇപ്പോൾ ജില്ലാ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ഇവരാണ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. സർക്കാർ ജീവനക്കാർ നടത്തുന്ന തട്ടിപ്പുകൾ വിജിലൻസ് അന്വേഷിക്കേണ്ടതാണ്.

എന്നാൽ, അന്വേഷണത്തിന് ഉത്തരവായെന്ന് പറയുന്നതല്ലാതെ നടപടി പു രോഗമിച്ചിട്ടില്ല. അന്വേഷണ ഉത്തരവിൽ ഡിജിപി ഒപ്പുവച്ചിട്ടില്ല. തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഉത്തരവിട്ട അന്വേഷണം മുന്നോട്ടു പോകുന്നുണ്ട്. നഗരസഭയിൽ ഈ മാസത്തെ പെൻഷൻ വിതരണം മുടങ്ങി. പെൻഷൻ ലഭിക്കാതെ വന്നപ്പോൾ മരുന്നു വാങ്ങാൻ പോലും കഴിയാത്ത അവസ്‌ഥയിലാണ് മിക്കവരും.

നഗരസഭയിലെ അഴിമതി അന്വേഷിക്കാൻ ഉന്നതസംഘം. ലോക്കൽ ഫണ്ട് ഓഡിറ്റ് ഡയറക്ടറേറ്റിൽനിന്നു ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലാണ് സംഘം എത്തിയത്. തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ ഓഫിസിൽനിന്നുള്ള ഉന്നതസംഘത്തിന്റെ അന്വേഷണത്തിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് പുതിയ സംഘം എത്തിയത്.

ഇവർ ഓഡിറ്റ് റിപ്പോർട്ടുകളെല്ലാം പുനഃപ്പരിശോധിക്കും. ലോക്കൽ ഫണ്ട് ഓഡിറ്റ് ഡയറക്ടർക്കാണ് ബാധ്യത തീരുമാനിക്കാനുള്ള അധികാരം. പുതിയ സംഘം നടപടി ആരംഭിച്ചു. നഗരസഭയിൽ മസ്‌റ്റ‌റിങ്ങിനെത്തിയത് അവസാനം പെൻഷൻ വാങ്ങിയവരുടെ എണ്ണത്തിനേക്കാൾ കുറവ്. കഴിഞ്ഞ മാസം പെൻഷൻ നൽകിയത് 416 പേർക്ക്. അതേസമയം മസ്റ്ററിങ്ങിനെത്തിയത് 360 പേർ മാത്രം. 56 പേരുടെ വ്യത്യാസം. ഇവരിൽ വ്യാജ അക്കൗണ്ടുകളുണ്ടെന്നാണ് സൂചന.