യാത്രക്കാര്‍ക്ക് ആശ്വാസമാകുന്നു….! കോട്ടയം പാതയില്‍ കൊല്ലം-എറണാകുളം മെമു ട്രെയിന്‍ ഓടിത്തുടങ്ങി; ആദ്യദിനം വൻ തിരക്ക്; ജനപ്രതിനിധികളും പാസഞ്ചര്‍ അസോസിയേഷന്‍ പ്രതിനിധികളും ആദ്യയാത്രയില്‍ പങ്കുചേര്‍ന്നു

കോട്ടയം: കോട്ടയം പാതയില്‍ കൊല്ലം-എറണാകുളം മെമു ട്രെയിന്‍ ഓടിത്തുടങ്ങി.

കൊല്ലത്തു നിന്ന് രാവിലെ 5.55ന് പുറപ്പെട്ട ട്രെയിന്‍ 9.35ന് എറണാകുളം സൗത്ത് സ്റ്റേഷനിലെത്തി. എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ. പ്രേമചന്ദ്രന്‍ ഉള്‍പ്പെടെ ജനപ്രതിനിധികളും പാസഞ്ചര്‍ അസോസിയേഷന്‍ പ്രതിനിധികളും ആദ്യയാത്രയില്‍ പങ്കുചേര്‍ന്നിരുന്നു.

ആവേശോജ്ജ്വല സ്വീകരണമാണ് ഒരോ സ്റ്റേഷനിലും ലഭിച്ചത്. എണ്ണൂറോളം യാത്രക്കാര്‍ക്ക് സഞ്ചരിക്കാനാകും. വലിയ തിരക്കാണ് ആദ്യദിനം അനുഭവപ്പെട്ടത്. എറണാകുളത്തേക്കുള്ള സര്‍വിസില്‍ കായംകുളം മുതലാണ് തിരക്ക് അനുഭവപ്പെട്ടതെങ്കില്‍ തിരിച്ച്‌ കോട്ടയം മുതല്‍ കൊല്ലം വരെയും യാത്രക്കാര്‍ നിന്ന് സഞ്ചരിക്കുന്ന സ്ഥിതിയായിരുന്നു.

ശനി, ഞായര്‍ ഒഴികെയുള്ള ദിവസങ്ങളിലാണ് സര്‍വീസ്. കൊല്ലം വിട്ടാല്‍ ട്രെയിനിന് പെരിനാട്, മണ്‍റോതുരുത്ത്, ശാസ്താംകോട്ട, കരുനാഗപ്പള്ളി എന്നിവിടങ്ങളിലാണ് ജില്ലയില്‍ സ്റ്റോപ്. കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂര്‍, കുറുപ്പന്തറ, വൈക്കം റോഡ്, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ, എറണാകുളം ജങ്ഷന്‍ എന്നിങ്ങനെയാണ് മറ്റ് സ്റ്റോപ്പുകളുള്ളത്.

രാവിലെ പോകുന്ന പാലരുവി, വേണാട് എന്നീ ട്രെയിനുകളിലെ തിരക്കുമൂലം രണ്ട് ട്രെയിനുകള്‍ക്കിടയില്‍ ഒരു ട്രെയിന്‍ വേണമെന്ന ദിവസ യാത്രക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് നടപ്പായത്.