തെറിയും അശ്ലീലം കലര്‍ന്ന പരാമര്‍ശങ്ങളും; വ്യാജ പീഡനക്കേസ് നല്‍കുമെന്ന് ഭീഷണി; കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവിക്കെതിരേ വിദ്യാര്‍ഥിയുടെ പരാതി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥിക്ക് മാനസിക പീഡനമെന്ന് പരാതി.

ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ലിസ ജോണിനെതിരേ ഫോറന്‍സിക് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി വിനീത് കുമാറാണ് പരാതി നല്‍കിയത്. തെറിയും അശ്ലീലം കലര്‍ന്ന പരാമര്‍ശങ്ങളും ഡോ. ലിസ ജോണില്‍ നിന്നുണ്ടായതായി വിനീത് കുമാര്‍ പരാതിയില്‍ പറയുന്നു.

തനിക്കെതിരെ നിന്നാല്‍ പീഡനക്കേസില്‍ കുടുക്കുമെന്നും പരീക്ഷയില്‍ തോല്‍പ്പിക്കുമെന്നും ലിസ ജോണ്‍ ഭീഷണിപ്പെടുത്തിയെന്നും വിനീത് കുമാര്‍ ആരോപിച്ചു.

കഴിഞ്ഞ നവംബര്‍ എട്ടാം തീയതിയാണ് പരാതിക്ക് ആസപ്ദമായ സംഭവം. ലിസ ജോണ്‍ തന്നെ പട്ടിയെന്ന് വിളിക്കുകയും മുഖത്ത് അടിക്കാന്‍ വരികയും ചെയ്തിരുന്നുവെന്നാണ് വിനീത് കുമാര്‍ പറയുന്നത്.

വ്യാജസ്ത്രീപീഡന കേസ് നല്‍കുമെന്നും ലിസ ജോണ്‍ വിനീതിനെ ഭീഷണിപ്പെടുത്തി. ഇത് നാലാംവട്ടമാണ് ഡോ.ലിസ ജോണിന് എതിരേ വിനീത് കുമാര്‍ പരാതി നല്‍കുന്നത്.

ആദ്യത്തെ സംഭവത്തെ തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. അതിന്റെ അന്വേഷങ്ങളും മറ്റും നടന്നിരുന്നെങ്കിലും തുടര്‍ന്ന് എന്താണ് ഉണ്ടായതെന്നറിയില്ലെന്ന് വിനീത് പറയുന്നു.

2023 നവംബറിലാണ് മൂന്നാമത്തെ പരാതിക്ക് ആസ്പദമായ സംഭവമുണ്ടാകുന്നത്. അന്നേദിവസം മോര്‍ച്ചറിയില്‍ ഓട്ടോപ്‌സിക്കിടയില്‍ ഡോ.ലിസ ജോണ്‍ തന്നോട് കുപിതയായി സംസാരിക്കുകയായിരുന്നെന്നും വിനീത് പറയുന്നു.