മുണ്ടക്കയം: ക്രോസ്‌വേയുടെ നിർമാണ ജോലികൾ ആരംഭിച്ചതോടെ ഇന്നലെ രാവിലെ മൂന്നു മണിക്കൂറോളം നഗരം ഗതാഗത കുരുക്കിലായി. മുന്നറിയിപ്പ് ഇല്ലാതെയായിരുന്നു പാലത്തിൽ ഗതാഗതം നിരോധിച്ചത്.
പാലത്തിന്റെ നിർമാണത്തിനായി കഴിഞ്ഞ 25 മുതൽ ഒരു മാസം ഗതാഗതം നിരോധിക്കും എന്നു പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പാലം ബ്ലോക്ക് ചെയ്ത ആദ്യദിനം തന്നെ മഴ ശക്തമായതോടെ നിർമാണം നിർത്തുകയും പാലത്തിന്റെ പുറമേയുള്ള ടാറിങ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നീക്കം ചെയ്ത ശേഷം വീണ്ടും തുറന്നു നൽകുകയും ചെയ്തു.
എന്നാൽ മഴ മാറിയതോടെ ഇന്നലെ രാവിലെ മുതൽ നിർമാണ ജോലികൾ ആരംഭിച്ചു. രാവിലെ എട്ടിനു മുന്നറിയിപ്പ് ഇല്ലാതെ പാലത്തിൽ ഗതാഗതം നിരോധിച്ചു. പാലത്തിനു അടുത്ത് എത്തുമ്പോൾ മാത്രമാണു വാഹന യാത്രക്കാർ കാര്യം അറിഞ്ഞത്.
തുടർന്ന് മുളങ്കയം റോഡിലൂടെ 34–ാം മൈൽ വഴിയായിരുന്നു കോരുത്തോട്, എരുമേലി റൂട്ടിലേക്കുള്ള വാഹനങ്ങൾ സഞ്ചരിച്ചത്. ടൗണിൽ രാവിലെ ആവശ്യത്തിനു പൊലീസ് ഇല്ലാതിരുന്നതിനാൽ ഗതാഗതം തോന്നുംപടിയായി. വീതി കുറഞ്ഞ മുളങ്കയം റോഡ് വഴി ബസ് ഉൾപ്പെടെ കടന്നു വന്നതോടെ ഗതാഗതക്കുരുക്ക് ടൗണിലേക്കും വ്യാപിച്ചു.
മൂന്നു മണിക്കൂറോളം ഗതാഗതതടസ്സം ഉണ്ടായി. ദേശീയ പാതയിൽ പൈങ്ങണയിൽ നിന്നു വ്യാപിച്ച ഗതാഗതക്കുരുക്ക് 35–ാം മൈൽ വരെ നീണ്ടു. കോരുത്തോട്, എരുമേലി റൂട്ടിൽ വരിക്കാനി കവല മുതൽ വാഹനങ്ങളുടെ നീണ്ടനിര മണിക്കൂറുകളോളം കാത്തു കിടന്നു.
നിർമാണത്തിന്റെ ഭാഗമായി പാലം ഒരു മാസത്തേക്കു അടച്ചിടുന്നുണ്ടെങ്കിൽ ബൈപാസ് റോഡ് ഉപയോഗപ്പെടുത്തി ഗതാഗത പ്രശ്നത്തിനു പരിഹാരം കാണാൻ കൂടുതൽ പോലീസിനെ ടൗണിൽ നിയോഗിക്കണം എന്നും ആവശ്യം ഉയരുന്നു.
പാലത്തിന്റെ പ്രതലത്തിൽ കോൺക്രീറ്റിങ് ജോലികളാണു നടക്കുന്നത്. 2018 മുതലുള്ള പ്രളയത്തിൽ മണിമലയാർ കരകവിഞ്ഞ് ഒഴുകിയതോടെ പാലത്തിന്റെ കോൺക്രീറ്റ് തകർന്നിരുന്നു.
