കോരുത്തോട്: ജനങ്ങള്‍ തിങ്ങിപ്പാർക്കുന്ന ടൗണ്‍ മേഖലയില്‍ കാട്ടാനക്കൂട്ടമിറങ്ങി.
കഴിഞ്ഞ ദിവസം കോരുത്തോട് പഞ്ചായത്തിന്‍റെ മൈനാക്കുളം മേഖലയില്‍ കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ചിലമ്പിക്കുന്നേല്‍ സജിയുടെ പുരയിടത്തിലെ കപ്പ, വാഴ, തെങ്ങ് അടക്കമുള്ള കൃഷികള്‍ കാട്ടാനക്കൂട്ടം നശിപ്പിച്ചു.
ശബരിമല വനത്തോട് അതിരു പങ്കിടുന്ന മടുക്ക, മൈനാക്കുളം, കണ്ണാട്ട്കവല, കൊമ്പുകുത്തി മേഖലയിലെല്ലാം കാട്ടാനശല്യം രൂക്ഷമാണ്. രാത്രിസമയങ്ങളില്‍ കൂട്ടമായെത്തുന്ന കാട്ടാനകള്‍ കർഷകർ നട്ടുപിടിപ്പിക്കുന്ന വിളകളെല്ലാം പൂർണമായും തകർക്കുന്നു.
പതിറ്റാണ്ടുകളായി മേഖലയില്‍ താമസിച്ചുവരുന്ന കർഷകരുടെ വരുമാന മാർഗമാണ് ഇതോടെ ഇല്ലാതാകുന്നത്.
കാട്ടാനയ്ക്കൊപ്പം കാട്ടുപന്നി, കാട്ടുപോത്ത് അടക്കമുള്ള വന്യമൃഗങ്ങളും തുടർച്ചയായി ജനവാസ മേഖലയില്‍ ഇറങ്ങി മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുകയാണ്.
നിരവധിത്തവണ പ്രതിഷേധങ്ങളും പരാതികളും നല്‍കിയെങ്കിലും അധികാരികള്‍ തിരിഞ്ഞു നോക്കുന്നില്ല. വനംവകുപ്പിനെ വിവരമറിയിച്ചാല്‍ പേരിന് ഒന്നോ രണ്ടോ ഉദ്യോഗസ്ഥർ വന്നു തല കാണിച്ചു മടങ്ങുകയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
