തിരുവനന്തപുരം: സർക്കാർ ജീവനക്കാരെ സംബന്ധിച്ചിടത്തോളം വലിയ പ്രതീക്ഷകള്‍ക്കൊന്നും വകനല്‍കാത്ത പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ്.
മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റില്‍ മെഡിക്കല്‍ ഇൻഷുറൻസ് പദ്ധതിയായ ‘മെഡിസെപ്പ്’ പരിഷ്കരിക്കുമെന്നല്ലാതെ, ജീവനക്കാർക്കായി വലിയ ആനുകൂല്യങ്ങളൊന്നും ഉള്‍പ്പെടുത്തിയിട്ടില്ല.
ലീവ് സറണ്ടർ വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് മാത്രമാണ് ബജറ്റിലെ പരാമർശം.
എങ്കിലും, പങ്കാളിത്ത പെൻഷൻ പദ്ധതിയില്‍ നിലവിലുള്ള അപാകതകള്‍ പരിഹരിക്കുമെന്നും, പദ്ധതിയില്‍ മാറ്റം കൊണ്ടുവരുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, സർക്കാർ ജീവനക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ശമ്പള പരിഷ്കരണ കമ്മീഷനെക്കുറിച്ചോ, വിരമിക്കല്‍ പ്രായം ഉയർത്തുന്നതിനെക്കുറിച്ചോ ബജറ്റില്‍ യാതൊരു പരാമർശവുമില്ലാത്തത് ജീവനക്കാർക്കിടയില്‍ നിരാശ പടർത്തുന്നുണ്ട്.
ഡിഎ കുടിശ്ശികയുടെ കാര്യത്തിലും വലിയ മാറ്റങ്ങളില്ല. മുൻ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാല്‍ ബജറ്റില്‍ 8 ഗഡുക്കളായി ഡിഎ കുടിശ്ശിക നല്‍കുമെന്നായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍, നിലവിലെ ബജറ്റില്‍ 2 ഗഡുക്കള്‍ മാത്രമാണ് പ്രഖ്യാപിച്ചത്. ഇത് നടപ്പിലാക്കാൻ മാത്രം ഈ വർഷം 9000 കോടിയിലധികം രൂപ ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്.
