ഭഗത് സിങ്ങിനെ പോലെ തൂക്കിലേറാൻ തയാര്‍….! ജയിലില്‍ പോകേണ്ടി വന്നത് ഏകാധിപത്യത്തിനെതിരെ ശബ്ദിച്ചതിനാല്‍; തനിക്കെതിരെ ഒരു തെളിവുമില്ലെന്ന് മോദിക്ക് രാജ്യത്തിന് മുന്നില്‍ അംഗീകരിക്കേണ്ടിവന്നു; എക്‌സിറ്റ് പോളുകള്‍ വ്യാജം; വാഹന റാലി നയിച്ച്‌ അരവിന്ദ് കെജ്രിവാള്‍ വീണ്ടും തിഹാര്‍ ജയിലില്‍

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ കോടതി അനുവദിച്ച ജാമ്യകാലാവധി അവസാനിച്ചതോടെ അരവിന്ദ് കെജ്രിവാള്‍ തിഹാർ ജയിലില്‍ തിരിച്ചെത്തി.

തെരഞ്ഞെടുപ്പു പ്രചരണത്തിനായാണ് കോടതി കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. കാലാവധി നീട്ടണമെന്ന ആവശ്യം കോടതി പരിഗണിക്കാതിരുന്നതോടെയാണ് ഡല്‍ഹി മുഖ്യമന്ത്രി വീണ്ടും തിഹാർ ജയിലില്‍ എത്തിയത്.

ഇന്ന് തിരികെ കെജ്രിവാള്‍ ജയിലില്‍ പ്രവേശിച്ചതും ആഘോഷമാക്കുകയാണ് ആം ആദ്മി പാർട്ടി ചെയ്തത്. മൂന്നു മണിയോടെ വീട്ടില്‍നിന്ന് ഇറങ്ങിയ കെജ്രിവാള്‍ രാജ്ഘട്ടിലെ ഗാന്ധി സ്മാരകരവും കൊണാട്ട് പ്ലേസിലെ ഹനുമാൻക്ഷേത്രവും സന്ദർശിച്ച ശേഷമാണ് തിഹാർ ജയിലിലേക്ക് പുറപ്പെട്ടത്.

മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങിയാണ് അദ്ദേഹം വസതിയില്‍ നിന്നും ഇറങ്ങിയത്. അതിന് മുൻപ് അദ്ദേഹം പാർട്ടി ഓഫീസില്‍ എത്തി പ്രവർത്തകരേയും നേതാക്കളേയും കണ്ടു.

പാർട്ടി ആസ്ഥാനത്ത് കെജ്രിവാള്‍ പ്രവർത്തകരെ അഭിസംബോധനചെയ്തു സംസാരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 21 ദിവസത്തെ ജാമ്യം അനുവദിച്ച സുപ്രീംകോടതിക്ക് അദ്ദേഹം നന്ദി അറിയിച്ചു.

ഈ 21 ദിവസം ഒരു മിനിറ്റുപോലും ഞാൻ പാഴാക്കിയില്ല. ആം ആദ്മി പാർട്ടിക്ക് വേണ്ടി മാത്രമല്ല, മറ്റു പാർട്ടികള്‍ക്കുവേണ്ടിയും പ്രചാരണം നടത്തിയെന്ന് അദ്ദേഹം പറഞ്ഞു.