എൻഎസ്എസ്-എസ്എൻഡിപി ഐക്യ നീക്കത്തിന് പിന്നിൽ ചതി; കെബി ഗണേഷ് കുമാർ

എൻഎസ്എസ്- എസ്എൻഡിപി ഐക്യ നീക്കത്തിന് പിന്നിൽ ചതി ഉണ്ടായിരുന്നുവെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കൂടി അറിഞ്ഞുകൊണ്ടുള്ള ചതിയായിരുന്നുവെന്നും, എൻഎസ്എസ് അപകടം മനസ്സിലാക്കിയാണ് പിന്മാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലക്ഷ്യം ഹിന്ദു ഐക്യമായിരുന്നില്ല. എൻഎസ്എസിനെ വർഗീയ കക്ഷിയുടെ തൊഴുത്തിൽ കെട്ടാനുള്ള പരിപാടിയായിരുന്നു ലക്ഷ്യമിട്ടത്. വോട്ടായിരുന്നു ലക്ഷ്യം. ഐക്യനീക്കത്തിൽ നിന്നുളള പിന്മാറ്റം സുകുമാരൻ നായർ എടുത്ത തീരുമാനമാണെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

തുഷാർ വെള്ളാപ്പള്ളി വരുമെന്ന് പറഞ്ഞപ്പോൾ, മകനെ പോലെ സ്വീകരിക്കുമെന്നാണ് ജി സുകുമാരൻ നായർ ആദ്യം പറഞ്ഞത്. തുഷാർ വെള്ളാപ്പള്ളി എൻഡിഎയുടെ ഘടകകക്ഷിയാണ്. ആ രീതിയിൽ ചിന്തിച്ചപ്പോൾ എൻഎസ്എസിനെ വർഗീയതയുടെ തൊഴുത്തിൽ കെട്ടാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് അദ്ദേഹത്തിന് വ്യക്തമായി. അതുകൊണ്ട് തന്നെയാണ് പിൻമാറിയത്. എൻഎസ്എസിനെ കൂടെ നിർത്തി തുഷാർ മുതലെടുക്കുമെന്ന് സുകുമാരൻ നായർ ഭയന്നു. മലപ്പുറത്തെ കുറിച്ചോ മുസ്ലിം ലീഗിനെ കുറിച്ചോ പറയുന്നത് എൻഎസ്എസ് രീതിയായിരുന്നില്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.