കട്ടപ്പനയിലെ സാബുവിന്റെ ആത്മഹത്യ; ആരോപണവിധേയരായ സിപിഎം നേതാക്കളെ സംരക്ഷിച്ച്‌ പൊലീസ്; ആത്മഹത്യ പ്രേരണ കുറ്റം ചുമത്താതെ അന്വേഷണ സംഘം; പ്രതിഷേധിക്കാൻ പ്രതിപക്ഷം

ഇടുക്കി: കട്ടപ്പനയിലെ നിക്ഷേപകൻ സാബു തോമസിന്റെ ആത്മഹത്യയില്‍ ആരോപണ വിധേയർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താതെ അന്വേഷണ സംഘം.

കട്ടപ്പന റൂറല്‍ കോപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരുടെയും സിപിഎം ജില്ലാ കമ്മിറ്റിയംഗം വി ആർ സജിയുടെയും മൊഴിയെടുപ്പ് ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. സാബുവിന്റെ ഭാര്യ മേരിക്കുട്ടിയുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി പോലീസ് ശേഖരിച്ചു.

സൊസൈറ്റിയിലെ സിസിടിവിയും, മൊഴിയും പരിശോധിച്ച്‌ തെളിവ് ലഭിക്കുന്ന മുറയ്ക്ക് കൂടുതല്‍ വപ്പുകുകള്‍ ചുമത്താനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. സൊസൈറ്റി ജീവനക്കാർക്ക് എതിരായ ആരോപണങ്ങള്‍ പരിശോധിക്കാൻ ഭരണസമിതി അടുത്ത ദിവസം യോഗം ചേരും.

വിഷയത്തില്‍ ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി 27 ന് കട്ടപ്പന ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച്‌ നടത്തും.