കാട്ടാക്കടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം പ്രതിക്ക് രണ്ടുവർഷം കഠിന തടവും 20,000 രൂപ പിഴയും

കാട്ടാക്കട : പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ നഗ്നതാപ്രദർശനം നടത്തിയ കേസിലെ പ്രതിക്ക് രണ്ടുവർഷം കഠിനതടവും 20,000 രൂപ പിഴയും.

കാഞ്ഞിരംകുളം പനനിന്ന പൊട്ടക്കുളംവീട്ടില്‍ സജിനെയാണ് (39) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജ് എസ്. രമേഷ് കുമാർ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതക്ക് നല്‍കണമെന്നും പിഴയൊടുക്കിയില്ലെങ്കില്‍ അധിക കഠിനതടവുകൂടി അനുഭവിക്കണമെന്നും വിധിന്യായത്തില്‍ പറയുന്നു.

2023 നവംബർ 19നായിരുന്നു സംഭവം. കുട്ടിയും മാതാവും താമസിക്കുന്ന വീട്ടില്‍ പ്രതി അതിക്രമിച്ചുകയറി വീടിന് മുൻവശം നിന്ന അതിജീവിതയെ അസഭ്യം പറയുകയും നഗ്നതാപ്രദർശനം നടത്തുകയും ചെയ്തെന്നായിരുന്നു പരാതി.

അന്നത്തെ കാഞ്ഞിരംകുളം സബ് ഇൻസ്പെക്ടർ ജി.എസ്. രമേഷാണ് അന്വേഷണം പൂർത്തിയാക്കി കോടതിയില്‍ കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ ഡി.ആർ. പ്രമോദ് കോടതിയില്‍ ഹാജരായി.