ക്യാമറയുടെ കാര്യം ഓർത്തില്ല! ഹെൽമറ്റും റെയിൻകോട്ടും ധരിച്ചെത്തി; നിർത്തിയിട്ട ബൈക്കിൽ നിന്നും പെട്രോൾ ഊറ്റിയെടുത്തു, ബാറ്ററിയും കവർന്നു

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ നിർത്തിയിട്ട ബൈക്കിൽ നിന്ന് പെട്രോളും ബാറ്ററിയും മോഷണം പോയി.
ബുധനാഴ്ച പുലർച്ചെ 4.30 ഓടെയാണ് സംഭവം.
പയ്യന്നൂർ ബി കെ എം ജംഗ്ഷന് സമീപത്തെ സ്വകാര്യ സ്ഥാപനത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന ശ്യാംകുമാറിന്‍റെ ബൈക്കിലെ പെട്രോളും ബാറ്ററിയുമാണ് മോഷ്ടിക്കപ്പെട്ടത്.
ശ്യാം കുമാർ പയ്യന്നൂർ പൊലീസിൽ പരാതി നൽകി. കടയിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളടക്കം പൊലീസിന് കൈമാറിയിട്ടുണ്ട്. പയ്യന്നൂർ പൊലീസ് അന്വേഷണം തുടങ്ങി.
അതേസമയം, കണ്ണൂര്‍ ചെറുപുഴ ടൗണിലെ മൊബൈല്‍ ഷോപ്പില്‍ നിന്ന് പകല്‍സമയം മൊബൈല്‍ ഫോണ്‍ കവര്‍ന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. മാതമംഗലം സ്വദേശി പി സുജിത്തിന്‍റെ ഉടമസ്ഥതയിലുള്ള ക്യൂവണ്‍ മൊബൈല്‍ ഷോപ്പില്‍ നിന്നുമാണ് ഉപഭോക്താവ് എന്ന വ്യാജേന എത്തിയ മുണ്ടും ഷര്‍ട്ടും ധരിച്ചയാള്‍ ഇരുപതിനായിരം രൂപ വരുന്ന പുതിയ ഫോണ്‍ കൈക്കലാക്കി കടന്നുകളഞ്ഞത്.
ചൊവ്വാഴ്ച ഉച്ചക്കായിരുന്നു സംഭവം. ബുധനാഴ്ച വൈകീട്ട് കണക്കെടുത്തപ്പോഴാണ് മൊബൈല്‍ ഫോണ്‍ കളവുപോയത് കട ഉടമസ്ഥന് മനസിലായത്.
കടയിലെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് ഫോണ്‍ മോഷ്ടിച്ചതാണെന്ന് വ്യക്തമായി. തുടര്‍ന്ന് ചെറുപുഴ പൊലിസില്‍ പരാതി നല്‍കി. പൊലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഓരോ ഫോണിനെ കുറിച്ചും മോഷ്ടാവ് ചോദിക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്.
ഒരു പുതിയ ഫോണിന്‍റെ ബോക്സ് കുറെ നേരം കൈയില്‍ പിടിച്ച് സ്പെസിഫിക്കേഷനുകള്‍ എല്ലാം വായിച്ച് നോക്കുന്നത് പോലെ അഭിനയിച്ച് നിന്നു. തുടര്‍ന്ന് കടക്കാരന്‍റെ ശ്രദ്ധ മറ്റ് കസ്റ്റമേഴ്സിലേക്ക് തിരിഞ്ഞതോടെ ആദ്യം കടയുടെ ഒരു സൈഡിലേക്ക് മാറി നിന്നു. ഇതിന് ശേഷം ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി മുങ്ങുകയായിരുന്നു. സിസിടിവിയില്‍ മോഷ്ടാവിന്‍റെ സകല നീക്കങ്ങളും പതിഞ്ഞിട്ടുണ്ട്.