ഉയർന്ന ലേല തുക..! കരാറെടുക്കാൻ ആരും മുന്നോട്ട് വരാത്തത് പ്രതിസന്ധിക്ക് കാരണമായി; കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ കാന്റീൻ പൂട്ടി; വിശന്ന് വലഞ്ഞ് രോഗികളും കൂട്ടിരിപ്പുകാരും; അടിയന്തര നടപടി ആവശ്യപ്പെട്ട് സംഘടനകള്‍

പൊൻകുന്നം: കഴിഞ്ഞ ഒരാഴ്ചയായി കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ കാന്റീൻ പൂട്ടുവീണ നിലയിലാണ്.

എന്ന് തുറക്കുമെന്ന കാര്യത്തില്‍ ആർക്കും ഉത്തരമില്ല. ഉയർന്ന ലേല തുക കാരണം കരാറെടുക്കാൻ ആരും മുന്നോട്ട് വരാത്തതാണ് പ്രതിസന്ധിക്ക് കാരണം.

ലേലംവിളിയില്‍ പ്രതിമാസം രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുന്നതായും പറയുന്നു.
കാന്റീൻ പൂട്ടിയതോടെ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ബുദ്ധിമുട്ടുകയാണ്. പ്രത്യേകിച്ച്‌ ഹൈറേഞ്ച് പ്രദേശങ്ങളില്‍ നിന്ന് എത്തുന്നവർക്കാണ് ഇരട്ടിദുരിതം.

വിഷയത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തെത്തി.

ജനറല്‍ ആശുപത്രിയിലെ ആംബുലൻസ് സേവനം നിലച്ചതും ദുരിതമായി. രാത്രി സമയങ്ങളില്‍ രോഗികളെ മാറ്റുന്നതിനുള്ള സൗകര്യം ഇല്ലാത്തത് അടിയന്തരസാഹചര്യങ്ങളില്‍ ആശങ്കയ്ക്കിടയാക്കുന്നു.

നിലവിലുണ്ടായിരുന്ന ഡ്രൈവർമാരെ പിരിച്ചുവിട്ടെന്നാണ് ആശുപത്രിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. ആരോഗൃ വകുപ്പ് അടിയന്തര നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്.