കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്ക് സ്റ്റേഡിയം നല്‍കിയത് വഴിവിട്ട നീക്കത്തിലൂടെ; വിജിലൻസില്‍ പരാതി; രേഖകള്‍ പുറത്ത്

കൊച്ചി: ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കലൂർ സ്റ്റേഡിയത്തിലെ നടന്ന നൃത്ത പരിപാടിക്കെതിരെ വിജിലൻസില്‍ പരാതി.

നൃത്ത പരിപാടിയെ കുറിച്ച്‌ കൊച്ചി സ്വദേശിയാണ് വിജിലൻസില്‍ പരാതി നല്‍കിയത്. കായിക ഇതര ആവശ്യത്തിന് കലൂർ സ്റ്റേഡിയം വിട്ട് നല്‍കിയത് വഴിവിട്ട നീക്കത്തിലൂടെയെന്ന് വ്യക്തമാകുന്ന രേഖകള്‍ ലഭിച്ചു.

കായിക ഇതര ആവശ്യത്തിന് സ്റ്റേഡിയം വിട്ടു നല്‍കിയത് വഴിവിട്ട നീക്കത്തിലൂടെയാണെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് പരിപാടി നടത്താൻ മൃദംഗവിഷൻ 23.8.2024 നാണ് അപേക്ഷ നല്‍കുന്നത്. അപേക്ഷ പരിഗണിക്കാനാകില്ലെന്ന് എസ്റ്റേറ്റ് ഓഫീസർ ഫയലില്‍ രേഖപ്പെടുത്തി.

ഫിഫ നിലവാരത്തില്‍ സ്റ്റേഡിയം നിലനിർത്തേണ്ടതിനാല്‍ നൃത്തപരിപാടിക്ക് നല്‍കാനാകില്ലെന്നായിരുന്നു ഫയലില്‍ മറുപടി നല്‍കിയത്. ഇത് മറികടന്ന് ചെയർമാന്റെ ആവശ്യപ്രകാരം സ്റ്റേഡിയം അനുവദിച്ചതെന്ന് രേഖകളില്‍ വ്യക്തമാണ്. ജനപ്രതിനിധികളടങ്ങുന്ന ജനറല്‍ കൗണ്‍സിലാണ് സ്റ്റേഡിയം വിട്ട് നല്‍കുന്നതിന് അംഗീകാരം നല്‍കേണ്ടത്.

എന്നാല്‍ ഇത് മറികടന്ന് ചെയർമാൻ കെ ചന്ദ്രൻപിള്ള വഴിവിട്ട് അനുമതി നല്‍കുകയായിരുന്നു. വാടക നിശ്ചയിച്ചതും ചെയർമാൻ കെ ചന്ദ്രൻപിള്ളയാണ്. ഇതില്‍ സാമ്പത്തിക
അഴിമതിയുണ്ടെന്നാണ് പരാതി.