കൊച്ചി: കോണ്‍ഗ്രസ് നേതാവും വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്നതിനേക്കാള്‍ കൂടുതല്‍ ആന മണ്ഡലത്തില്‍ വന്നിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നതെന്ന് സുരേന്ദ്രൻ പരിഹസിച്ചു. വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യത്തെ പൊതുയോഗത്തിലാണ് സുരേന്ദ്രൻ രാഹുലിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.
‘ടൂറിസ്റ്റ് വിസയില്‍ ആറേഴ് തവണ വയനാട്ടില്‍ വരുന്ന രാഹുല്‍ ഗാന്ധി മണ്ഡലത്തിലെ ഒരു പ്രശ്നത്തിലും ഇടപെടുന്നില്ല. രാഹുല്‍ വരും, രണ്ട് പൊറോട്ട കഴിക്കും. ഇൻസ്റ്റഗ്രാമില്‍ രണ്ട് പോസ്റ്റിടും പോകും.
ആസ്പിരേഷനല്‍ ജില്ലകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി വയനാടിനെ വികസിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചെങ്കിലും സ്ഥലം എംപിയെന്ന നിലയില്‍ രാഹുല്‍ ഗാന്ധി ഒരു യോഗത്തിലും പങ്കെടുത്തില്ല’- സുരേന്ദ്രൻ പറഞ്ഞു.
