ജോസ് കെ മാണി വീണ്ടും യുഡിഎഫിലേക്കോ…? ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് വി ഡി സതീശൻ

കണ്ണൂർ: തൃശൂരിലെ തോല്‍വി സംബന്ധിച്ച്‌ പരിശോധിച്ച ശേഷം തുടർ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥികള്‍ ഹൈക്കമാൻഡാണ് തീരുമാനിക്കുന്നതെന്നും ജോസ്. കെ മാണിയുടെ മുന്നണി പ്രവേശനം സംബന്ധിച്ച്‌ യുഡിഎഫ് ഇതുവരെ ചർച്ച നടത്തിയിട്ടില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി.
കണ്ണൂരില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥികളെ ഹൈക്കമാൻഡാണ് തീരുമാനിക്കുന്നത്. കെ. മുരളീധരനുമായി മുതിർന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം സംസാരിച്ചിട്ടുണ്ട്. 18 സീറ്റുകളില്‍ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തിന്റെ ശോഭ കെടുത്താനായി ചില മാദ്ധ്യമങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. അതിന് പിന്നില്‍ സംഘടിതമായ ഒരു അജണ്ടയുണ്ട്.

ആ കെണിയിലൊന്നും ഞാൻ വീഴില്ല. പത്ത് പേരാണ് ഒരു ലക്ഷം വോട്ടിന് മുകളില്‍ വിജയിച്ചത്. അതില്‍ നാല് പേർക്ക് രണ്ട് ലക്ഷത്തിന് മുകളിലും രണ്ട് പേർക്ക് മൂന്ന് ലക്ഷത്തിന് മുകളിലും ഭൂരിപക്ഷമുണ്ട്. ആ വിജയത്തിന്റെ ശോഭ കെടുത്തരുത്. എല്ലാവരും തിരഞ്ഞെടുപ്പുകളില്‍ തോറ്റിട്ടുണ്ട്. എന്നിട്ടും തോല്‍വി മാത്രം ചർച്ച ചെയ്യുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല.