സംഗീത സംവിധായകൻ ജെറി അമൽ ദേവിൽ നിന്നാണ് ഡിജിറ്റൽ അറസ്റ്റിലൂടെ പണം തട്ടാൻ ശ്രമം. സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞാണ് സൈബര്‍ തട്ടിപ്പിന് ശ്രമം നടന്നത്.
സിബിഐ രജിസ്റ്റര്‍ ചെയ്ത ഒരു കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് സംഘം സമീപിച്ചതെന്ന് ജെറി അമല്‍ ദേവ് പറഞ്ഞു. 1,70000 രൂപ തട്ടിപ്പ് സംഘം അക്കൗണ്ടിലേക്ക് അയക്കാനും ആവശ്യപ്പെട്ടു.
സിബിഐ, സുപ്രീംകോടതി രേഖകൾ അയച്ചു നൽകിയാണ് തട്ടിപ്പിന് ശ്രമിച്ചത്. ഭീഷണിപ്പെടുത്തുന്ന രീതിയിലായിരുന്നു സംസാരം.
പണം പിൻവലിക്കാനായി ബാങ്കിൽ എത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായതെന്നും ഇതോടെ പണം നല്‍കിയില്ലെന്നും ജെറി പറഞ്ഞു.
ഒരാഴ്ചയാണ് ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ മാനസിക സമ്മർദ്ദം നേരിട്ടത്. ഒടുവിൽ പണം നൽകാൻ തീരുമാനിച്ചു. ചാത്യാതുള്ള ഫെഡറൽ ബാങ്ക് എത്തി പണം പിൻവലിക്കുന്ന സമയത്ത് ബാങ്ക് മാനേജരാണ് തട്ടിപ്പ് മനസ്സിലാക്കിയത്. പിന്നാലെ പോലീസിനെ വിവരം അറിയിച്ചുവെന്ന് ജെറി അമൽ ദേവ് പ്രതികരിച്ചു. തലനാരിഴ്ക്കാണ് ജെറിക്ക് പണം നഷ്ടമാകാതിരുന്നത്. സംഭവത്തില്‍ എറണാകുളം നോര്‍ത്ത് പൊലീസിൽ ജെറി പരാതി നല്‍കി.
ദിവസവും ഇത്തരം തട്ടിപ്പിന് ആളുകൾ ഇരയാവുന്നുവെന്നും കോടികൾ നഷ്ടപ്പെട്ടവർ ഉണ്ടെന്നും ഫെഡറൽ ബാങ്ക് മാനേജർ സജിനമോൾ പറഞ്ഞു. ഒറ്റയ്ക്ക് താമസിക്കുന്നവരെയാണ് ഇത്തരം സംഘം ലക്ഷ്യമിടുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
