‘ജസ്‌നയോട് സാദൃശ്യമുള്ള പെൺകുട്ടിയെ യുവാവിനൊപ്പം ലോഡ്ജിൽ വച്ച് കണ്ടു ; ലോഡ്ജ് ഉടമ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് ഇതുവരെ പറയാതിരുന്നതെന്നും ജീവനക്കാരിയുടെ വെളിപ്പെടുത്തൽ

ജസ്ന ജെയിംസിൻ്റെ തിരോധാനവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തൽ നടത്തി ലോഡ്ജ് ജീവനക്കാരി.
മുണ്ടക്കയത്തുള്ള ലോഡ്ജിലെ മുൻ ജീവനക്കാരിയാണ് വെളിപ്പെടുത്തൽ നടത്തിയത്.
ജസ്നയെ കാണാതാകുന്നതിന് രണ്ട് ദിവസം മുമ്പ് ജസ്നയോട് സാദൃശ്യമുള്ള ഒരു പെൺകുട്ടിയെ ലോഡ്ജിൽ കണ്ടതായാണ് മുൻ ജീവനക്കാരി വെളിപ്പെടുത്തിയത്. ഒരു യുവാവും പെൺകുട്ടിയ്ക്കൊപ്പം ഉണ്ടായിരുന്നതായി ലോഡ്ജിലെ ജീവനക്കാരി പറയുന്നു.
ക്രൈംബ്രാഞ്ച് സംഘം ഇക്കാര്യങ്ങൾ അന്വേഷിച്ചിരുന്നു. വാർത്ത പത്രത്തിൽ വന്നപ്പോഴാണ് ലോഡ്ജിൽ കണ്ട പെൺകുട്ടിയാണെന്ന് മനസിലായതെന്നും ലോഡ്ജ് ഉടമ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് ഇതുവരെ പറയാതിരുന്നതെന്നുമാണ് മുണ്ടക്കയം സ്വദേശിനിയുടെ വെളിപ്പെടുത്തൽ.
അതേസമയം ജെസ്ന വന്നിട്ടില്ലെന്ന് ലോഡജ് ഉടമ പ്രതികരിച്ചു.
മുണ്ടക്കയം സ്വദേശിനിയുടെ വെളിപ്പെടുത്തൽ ശരിയല്ലെന്നും തന്നോടുള്ള വൈരാഗ്യം മൂലമാണ് ഈ ആരോപണമെന്നുമാണ് ലോഡ്ജ് ഉടമയുടെ പ്രതികരണം.
2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ജസ്‌നയെ മുക്കൂട്ടുതറയില്‍ നിന്നും കാണാതായത്.
ബന്ധുവിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ പെണ്‍കുട്ടിയെ പിന്നെ ആരും കണ്ടിട്ടില്ല.
ആദ്യം ലോക്കല്‍ പൊലീസും പിന്നീട് സിബിഐയും അന്വേഷണം നടത്തിയെങ്കിലും ജസ്‌നയെ കണ്ടെത്താന്‍ ഇതുവരെ ആയിട്ടില്ല.