ഡല്‍ഹി: ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷാ ഫൗണ്ടേഷന് എതിരായ നിയമനടപടികള്‍ സുപ്രീം കോടതി റദ്ദാക്കി.
ഇഷാ ഫൗണ്ടേഷനില്‍ തന്റെ പെണ്മക്കളെ അനധികൃതമായി തടഞ്ഞുവെച്ചുവെന്ന് കാണിച്ച് അവരുടെ പിതാവ് നല്കിയ ഹേബിയസ് കോർപ്പസ് ഹർജിയിലെ നടപടികളാണ് സുപ്രീംകോടതി റദ്ദാക്കിയത്.
സ്ത്രീകള്‍ പ്രായപൂർത്തിയായവരും അവരുടെ സ്വന്തം ഇഷ്ടപ്രകാരം ആശ്രമത്തില്‍ താമസിക്കുന്നവരാണെന്ന് കോടതി വ്യക്തമാക്കി. സദ്ഗുരു ഇവരെ നിയമവിരുദ്ധമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നായിരുന്നു ഹർജിയില്‍ പിതാവിന്റെ ആരോപണം. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പറഞ്ഞത്.
പെണ്‍കുട്ടികളുടെ പിതാവ് നല്കിയ ഹർജിയില്‍ മദ്രാസ് ഹൈക്കോടതി പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്ന് ഫൗണ്ടേഷനില്‍ പൊലീസ് റെയ്ഡും നടത്തി. എന്നാല്‍, ഇത്തരം നടപടികള്‍ ആളുകളേയും സ്ഥാപനങ്ങളേയും അപകീർത്തിപ്പെടുത്താൻ പാടില്ലെന്ന്, വാദത്തിനിടെ, ചീഫ് ജസ്റ്റിസ് പറഞ്ഞു.
