പശ്ചിമേഷ്യ യുദ്ധമുനമ്പില്‍…! അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇറാന് മേല്‍ വന്‍ ആക്രമണത്തിന് യുഎസ്; ലക്ഷ്യം ഇറാന്റെ മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങളും നാവിക ശേഷിയും; 15 രാജ്യങ്ങളില്‍ നിന്ന് പൗരന്മാരോട് ഒഴിയാന്‍ നിര്‍ദ്ദേശം; ഹോര്‍മുസ് കടലിടുക്കില്‍ തിരിച്ചടിയ്ക്കൊരുങ്ങി ഇറാനും

വാഷിംഗ്ടണ്‍: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം അതീവ ഗുരുതരമായി തുടരുന്നു.

ഇറാന്റെ മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങളും നാവിക ശേഷിയും ലക്ഷ്യമിട്ട് അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിശക്തമായ വ്യോമാക്രമണം നടത്താന്‍ അമേരിക്ക ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. യുദ്ധം പടരുന്ന സാഹചര്യത്തില്‍ പശ്ചിമേഷ്യയിലെ 15 രാജ്യങ്ങളില്‍ കഴിയുന്ന തങ്ങളുടെ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അടിയന്തര നിര്‍ദ്ദേശം നല്‍കി.

അമേരിക്കന്‍ നീക്കത്തിന് പിന്നാലെ ഇറാന്‍ പ്രത്യാക്രമണം ആരംഭിച്ചതായാണ് വിവരം. ആറ് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കന്‍ അനുകൂല ഇന്ധന ടാങ്കര്‍ ആക്രമിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

ലോകത്തെ പ്രധാന ചരക്ക് നീക്ക പാതയായ ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് പ്രഖ്യാപിച്ചു. ഈ വഴി കടന്നുപോകാന്‍ ശ്രമിക്കുന്ന കപ്പലുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.