അഡ്‌ലെയ്ഡ്: ഓസ്ട്രേലിയൻ വനിതകള്‍ക്കെതിരായ ട്വന്‍റി 20 പരമ്പര 2-1 ഇന്ത്യ സ്വന്തമാക്കി.
നിർണായകമായ മൂന്നാം മത്സരത്തില്‍ 17 റണ്‍സിന്‍റെ ജയമാണ് നീലപ്പട സ്വന്തമാക്കിയത്.
ഇന്ത്യ ഉയർത്തിയ 177 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കങ്കാരുപ്പടയ്ക്ക് ഒമ്പതു വിക്കറ്റ് നഷ്‌ടത്തില്‍ 159 റണ്‍സ് മാത്രമെ നേടാൻ കഴിഞ്ഞുള്ളൂ.
57 റണ്‍സ് നേടിയ ആഷ്‌ലെ ഗാർഡ്നറാണ് ഓസീസിന്‍റെ ടോപ് സ്കോറർ. ഫീബ ലിച്ച്‌ഫീല്‍ഡ് (26) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ഓസീസ് നിരയില്‍ ആറ് ബാറ്റ്സ്മാൻമാർക്ക് രണ്ടക്കം കടക്കാനായില്ല. ഇന്ത്യയ്ക്കായി ശ്രീചാരണിയും ശ്രേയങ്ക പാട്ടീലും മൂന്നുവിക്കറ്റ് വീതം വീഴ്ത്തി. സ്കോർ: ഇന്ത്യ 176/6 ഓസ്ട്രേലിയ 159/9.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്കായി സ്മൃതി മന്ദാനയും ( 82) ജെമീമ റോഡ്രിഗസ് (59) അർധസെഞ്ചുറി നേടി. ഓസ്ട്രേലിയയ്ക്ക് വേണ്ടി അന്നാബെല്‍ സതർലൻഡ് രണ്ട് വിക്കറ്റെടുത്തു. കിം ഗാർത്തും ക്യാപ്റ്റൻ സോഫി മോളിനെക്സും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
സ്മൃതി മന്ദാനയെ കളിയിലെ താരമായി തെരഞ്ഞെടുത്തു. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയും രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയായും വിജയിച്ചിരുന്നു.
