അനധികൃത സ്വത്ത് സമ്പാദനക്കേസ്: സസ്പെന്റ് ചെയ്ത മുൻ കോട്ടയം ഡിവൈ.എസ്.പിയെ കുറ്റവിമുക്തനാക്കി വിജിലൻസ് കോടതി

കൊച്ചി: വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്ബാദിച്ചെന്ന കേസില്‍ സസ്പെന്റ് ചെയ്ത മുൻ കോട്ടയം ഡിവൈ.എസ്.പിയെ കുറ്റവിമുക്തനാക്കി വിജിലൻസ് കോടതി.

നാലുകെട്ട് മാതൃകയില്‍ വീട് നിര്‍മ്മിച്ചെന്നതായിരുന്നു ബിജു കെ സ്റ്റീഫനെതിരെയുള്ള ആരോപണം. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഇയാള്‍ക്കെതിരെയുള്ള തുടര്‍നടപടികള്‍ അവസാനിപ്പിച്ചത്.

അന്വേഷണത്തില്‍ കുറ്റം സ്ഥാപിക്കാനാവശ്യമായ തെളിവുകള്‍ കണ്ടെത്താൻ കഴിയാത്തതിനാല്‍ കേസ് അവസാനിപ്പിക്കാൻ അനുവാദം തേടി അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എറണാകുളം വിജിലൻസ് സ്പെഷ്യല്‍ സെല്‍ എസ്.പി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ടാണ് സ്പെഷല്‍ ജഡ്ജി എൻ.വി. രാജു ഉത്തരവ് പുറപ്പെടുവിച്ചത്.

2016 ജൂലൈ മാസത്തിലാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ വിജിലൻസ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിര്‍ദേശപ്രകാരമാണ് ബിജുവിനെതിരെ കേസ് എടുത്തത്. നാലുകെട്ട് മാതൃകയില്‍ ആഢംബര ഭവനം പണിതു എന്നതായിരുന്നു പ്രധാന ആരോപണം.

വീടും ഓഫീസും ഉള്‍പ്പെടെ നാലിടങ്ങളില്‍ പരിശോധന നടത്തിയ വിജിലൻസ് സംഘം വസ്തു, വാഹന വില്‍പന സംബന്ധമായ 16 രേഖകള്‍ പിടിച്ചെടുത്തതായി അവകാശപ്പെട്ടു.
തുടര്‍ന്ന് ബിജുവിനെ സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്തു.