ഏപ്രില്‍ 18 വരെ പുറത്തിറങ്ങുന്നവര്‍ ശ്രദ്ധിക്കണം; കേരളത്തില്‍ താപനില 40 ഡിഗ്രി കടന്നു; പകല്‍ 10 മണി മുതല്‍ മൂന്ന് വരെയുള്ള സമയങ്ങളില്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണം; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഈ ആഴ്ച അവസാനം വരെ ഉയര്‍ന്ന താപനില തുടരുമെന്ന് മുന്നറിയിപ്പ്.

ഏപ്രില്‍ 18 വരെ ഇപ്പോഴ്തെ സ്ഥിതി തുടരുമെന്നാണ് അറിയിപ്പ്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. 40 ഡിഗ്രിയാണ് താപനില.

മലമ്പുഴ ഡാം പരിസരത്താണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. ചൊവ്വാഴ്ചത്തെ കണക്ക് അനുസരിച്ചാണിത്. കൊല്ലം ജില്ലയാണ് രണ്ടാം സ്ഥാനത്തുള്ളത്. 38 ഡിഗ്രി സെല്‍ഷ്യസ് ആണ് താപനില.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസും തിരുവനന്തപുരത്ത് 36 ഡിഗ്രി സെല്‍ഷ്യസുമാണ് താപനില രേഖപ്പെടുത്തുന്നത്. വേനല്‍ മഴ പേരിന് പോലും ലഭിക്കാത്ത സാഹചര്യമാണ് ഏപ്രില്‍ മാസം പകുതി പിന്നിടുമ്പോഴും കേരളത്തിലുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ ലഭിച്ചിരുന്ന മഴയെ അപേക്ഷിച്ച്‌ നാമമാത്രമാണ് സംസ്ഥാനത്ത് ഇത്തവണ വേനല്‍ മഴ.

താപനില 40 ഡിഗ്രിയിലെത്തിയതോടെ പകല്‍ പുറത്തിറങ്ങാനാവാത്ത വിധം ചൂടാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴക്കും മിന്നലോട് കൂടിയ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

വേനല്‍ ചൂട് ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പകല്‍ 10 മണി മുതല്‍ മൂന്ന് വരെയുള്ള സമയങ്ങളില്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണം. ഈ സമയത്ത് അള്‍ട്രാവയലറ്റ് രശ്മികള്‍ ശക്തമായതിനാല്‍ സൂര്യാതപം, ചര്‍മരോഗങ്ങള്‍, കണ്ണിന് അസ്വസ്ഥതകള്‍ എന്നിവ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്.