കേരളത്തിൽ ആദ്യ ഗില്ലൻ ബാരി സിൻഡ്രം ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്തു; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ വാഴക്കുളം സ്വദേശിയാണ് മരിച്ചത്; ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ

മൂവാറ്റുപുഴ: കേരളത്തിലെ ആദ്യ ഗില്ലൻബാരി സിൻഡ്രം ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്തു. വാഴക്കുളം കാവന തടത്തില്‍ ജോയ് ഐപ് (58) ആണ് മരിച്ചത്.

കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ജോയ് ചികിത്സയിലായിരുന്നു. ഇന്നലെയായിരുന്നു മരണം. ആഴ്ചകളായി രോഗ ബാധയെ തുടർന്ന് ജോയ് ആശുപത്രിയിലായിരുന്നു. കുടുംബത്തില്‍ മറ്റാർക്കും രോഗം പിടിപെട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

നാഡീവ്യവസ്ഥയെ ബാധിക്കുന്ന അപൂര്‍വമായ രോഗമാണ് ഗില്ലന്‍ ബാരി സിന്‍ഡ്രോം. ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷിയെ താളം തെറ്റിക്കുക‍യാണ് ഇത് ചെയ്യുന്നത്.

കഴുത്ത്, മുഖം, കണ്ണുകള്‍ തുടങ്ങിയവയെ രോഗം ബാധിക്കാം. കൈകാലുകള്‍ക്ക് ബലക്ഷയവും മരവിപ്പും പക്ഷാഘാതത്തിനും വരെ കാരണമാകാമെന്നും പഠനങ്ങള്‍ പറയുന്നു. സ്പര്‍ശനം അറിയാതെയാകുകയോ മരവിപ്പോ ഉണ്ടാകുക, നടക്കാനോ വിഴുങ്ങാനോ ശ്വസിക്കാനോ ഉള്ള ബുദ്ധിമുട്ട് ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. പേശീ ബലഹീനത, പനി, വയറിളക്കം,

വയറുവേദന, ക്ഷീണം, മരവിപ്പ് എന്നീ ലക്ഷണങ്ങളെല്ലാം കണ്ടേക്കാം. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടൻ വൈദ്യസഹായം തേടണമെന്നും ആശങ്ക വേണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.