ഗുരുവായൂര്‍: വാച്ചുകള്‍ മാത്രം 105 എണ്ണം. ഏറെ ആകര്‍ഷകമായതുകൊണ്ടാകാം മുഴുവൻ വാച്ചുകളും മണിക്കൂറുകള്‍ക്കുള്ളില്‍ ലേലംപോയി.
ജി.എസ്.ടി. ഉള്‍പ്പെടെ 18,644 രൂപയ്ക്കായിരുന്നു ലേലം. പലതരം വാച്ചുകള്‍ സ്വന്തമാക്കിയത് ഒരേയൊരാള്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ഒരു വര്‍ഷം വഴിപാടായി ലഭിച്ചവയും ഭക്തരില്‍ നിന്ന് നഷ്ടപ്പെട്ട് കിട്ടിയവയുമായ ഉരുപ്പടികളുടെ ലേലമാണ് കൗതുകക്കാഴ്ചകളുടെ മേളയായി മാറിയത്.
നോട്ടെണ്ണല്‍യന്ത്രം വരെ ലേലത്തിനുണ്ടായിരുന്നു.
ലേലത്തിലെ മറ്റൊരു ആകര്‍ഷക ഇനം മയില്‍പ്പീലി ആയിരുന്നു. 25 കിലോ മയില്‍പ്പീലി 11,800 രൂപയ്ക്ക് ലേലത്തിനെടുത്തത് ഗുരുവായൂര്‍ സ്വദേശിതന്നെയായിരുന്നു. ഭക്തര്‍ മയില്‍പ്പീലികള്‍ ക്ഷേത്രം നാലമ്പലത്തിനുള്ളിലും പുറത്ത് ദീപസ്തംഭത്തിനടുത്തുള്ള വലിയ ഭണ്ഡാരത്തിനു മുകളിലും സമര്‍പ്പിച്ചു മടങ്ങുന്നത് പതിവാണ്.
രണ്ടു ദിവസം കൊണ്ട് 20,71 ലക്ഷം രൂപയാണ് ലേലത്തിലൂടെ ദേവസ്വത്തിന് വരുമാനമായി ലഭിച്ചത്. വിളക്കുലേലമെന്നാണ് പറയാറെങ്കിലും അപൂര്‍വവും കൗതുകമുള്ളവയുമായ വസ്തുക്കളുണ്ടായതാണ് ഇത്തവണത്തെ പ്രത്യേകത. ആനച്ചമയങ്ങള്‍, ആറു ചാക്ക് ചന്ദനത്തിരി, പലതരം അലങ്കാരവിളക്കുകള്‍, മരം കൊണ്ടുള്ള വിളക്കുകള്‍, അലുമിനിയം പാത്രങ്ങള്‍, പിച്ചള-സ്റ്റീല്‍ കുടങ്ങള്‍, തളികകള്‍, വീല്‍ച്ചെയറുകള്‍, കസേരകള്‍, ടയറുകള്‍, വലിയ ഡപ്പകളിലെ പെയിന്റുകള്‍ തുടങ്ങിയവ ലേലത്തിനുണ്ടായിരുന്നു.
