പിണറായി സർക്കാരിൻ്റെ അവസാനവട്ട നിയമനങ്ങള്‍ക്ക് രാജ്ഭവന്റെ പൂട്ട്; ഗവര്‍ണര്‍ തടഞ്ഞുവച്ചത് തിരഞ്ഞെടുപ്പു കമ്മിഷന്‍ മുതല്‍ തദ്ദേശസ്ഥാപന ഓംബുഡ്‌സ്മാന്‍ വരെയുള്ള തസ്തികകളിലേക്ക് സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശകൾ; സര്‍വ്വകലാശാലയിലെ അതിവേഗ നിയമനം വിസിമാരും തടഞ്ഞു; ഇനി നിയമനങ്ങൾ പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം

തിരുവനന്തപുരം: കാലാവധി പൂര്‍ത്തിയാക്കാനിരിക്കെ സംസ്ഥാന സര്‍ക്കാര്‍ തിരക്കിട്ടു നടത്തിയ സുപ്രധാന നിയമനങ്ങള്‍ക്ക് പൂട്ടിട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍.

സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്‍ മുതല്‍ തദ്ദേശസ്ഥാപന ഓംബുഡ്‌സ്മാന്‍ വരെയുള്ള തസ്തികകളിലേക്ക് സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശകളാണ് രാജ്ഭവനില്‍ കുരുങ്ങിയത്. പി.എസ്.സി. അംഗങ്ങളുടെയും വിവരാവകാശ കമ്മിഷണറുടെയും നിയമനങ്ങളും ഗവര്‍ണര്‍ തടഞ്ഞുവച്ചു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ഇനി പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമേ ഈ തസ്തികകളില്‍ നിയമനം നടക്കാന്‍ സാധ്യതയുള്ളൂ. പുതിയ സര്‍ക്കാരിന് അവരുടെ താത്പര്യമനുസരിച്ച്‌ പുതിയ പേരുകള്‍ നിര്‍ദേശിക്കാനും ഇതിലൂടെ അവസരമൊരുങ്ങും.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ അന്നും തലേന്നുമായി വിവിധ സര്‍വകലാശാലാ ഭരണസമിതികളിലേക്കും സര്‍ക്കാര്‍ നിയമനങ്ങള്‍ നടത്തിയിരുന്നു.
കൊച്ചിന്‍ സര്‍വകലാശാലാ സിന്‍ഡിക്കേറ്റിലേക്കും ആരോഗ്യ സര്‍വകലാശാലാ ജനറല്‍ കൗണ്‍സിലിലേക്കും രണ്ടു പേരെ വീതവും, കേരള സര്‍വകലാശാലാ സിന്‍ഡിക്കേറ്റിലേക്ക് ഒരാളെയുമാണ് നിയമിച്ചത്.

എന്നാല്‍, നിയമന ഉത്തരവുകള്‍ സര്‍വകലാശാലകളില്‍ ലഭിക്കുമ്പോഴേക്കും പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ വി.സിമാര്‍ ഇവ നടപ്പാക്കി ഉത്തരവിറക്കിയിട്ടില്ല.