ചരിത്രത്തിലെ ഏറ്റവും വലിയ വിലവർധന; സംസ്ഥാനത്ത് ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത് 10,200 രൂപ

ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചു ചാട്ടവുമായി സ്വർണവില. ഒരു പവന്‍ സ്വര്‍ണത്തിന് പതിനായിരം രൂപയില്‍ അധികം ഇന്ന് വര്‍ധിച്ചു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 10200 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 1,23,120 രൂപയാണ്. ഒരു ഗ്രാമിന് 1275 രൂപയുടെ വർദ്ധനവോടെ 15,390 രൂപയായും വില ഉയർന്നു. ഇത് 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണ്. സമാനമായ വിലമാറ്റം മറ്റു കാരറ്റ് സ്വര്‍ണത്തിലുമുണ്ടായിട്ടുണ്ട്. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും രൂപ ഒറ്റയടിക്ക് വര്‍ധിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി ഉയര്‍ത്തിയതാണ് ഇന്നത്തെ പൊടുന്നനെയുള്ള വിലക്കയറ്റത്തിന് കാരണം. ഇനിയുള്ള ദിവസങ്ങളില്‍ ആഗോള വിപണിയിലെ മാറ്റത്തിന് അനുസരിച്ചാകും വില വ്യത്യാസം വരിക.

സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി ഇതുവരെ ആറ് ശതമാനമായിരുന്നു. അഞ്ച് ശതമാനം ചുങ്കവും ഒരു ശതമാനം സെസും. ഇനി മുതല്‍ നികുതി പത്ത് ശതമാനമാക്കി ഉയര്‍ത്തി. സെസ് അഞ്ച് ശതമാനവും. മൊത്തം പതിനഞ്ച് ശതമാനമായി നികുതി ഉയര്‍ന്നു. ഇതിന്റെ പ്രതിഫലനമാണ് കേരളത്തില്‍ ഇന്ന് സ്വർണവില കുത്തനെ ഉയരാൻ കാരണമായത്. സ്വര്‍ണം ഇറക്കുമതി കുറയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നികുതി കൂട്ടിയത്. ഉയര്‍ന്ന നികുതി വന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഇറക്കുമതി ചെയ്യാന്‍ വ്യാപാരികള്‍ തയ്യാറാകില്ല. മാത്രമല്ല, സര്‍ക്കാരിന്റെ നികുതി വരുമാനം ഉയരുകയും ചെയ്യും. എന്നാല്‍ ഇത് സ്വര്‍ണ വ്യാപാര മേഖലയെ തകര്‍ക്കുന്ന നീക്കമാണ് എന്ന് ആക്ഷേപമുണ്ട്.

18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 12,640 രൂപയും (1,040 രൂപ വർധന) 14 കാരറ്റിന് 9,845 രൂപയുമാണ് (815 രൂപ വർധന) ഇന്നത്തെ നിരക്ക്. സ്വർണത്തിന് പുറമെ വെള്ളിവിലയിലും മാറ്റങ്ങൾ പ്രകടമാണ്; ഗ്രാമിന് 320 രൂപ എന്ന നിരക്കിലാണ് വെള്ളി വ്യാപാരം നടക്കുന്നത്. 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ് കേരളത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണനിരക്ക്. വിവാഹ സീസൺ തുടരുന്ന സാഹചര്യത്തിൽ ഒറ്റയടിക്ക് ഉണ്ടായ ഈ വിലവർധനവ് സാധാരണക്കാരായ ഉപഭോക്താക്കളെ വലിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.