കോട്ടയത്ത് സ്വകാര്യ ബസിലെ കണ്ടക്ടര്‍ക്ക് വിദ്യാര്‍ത്ഥിനിയുടെ ക്രൂരമര്‍ദ്ദനം; എസ്ടി ടിക്കറ്റാണെന്ന് പറഞ്ഞ് രണ്ടുരൂപ തന്നു, ഐഡി കാര്‍ഡ് ചോദിച്ചപ്പോള്‍ അതൊന്നും കിട്ടിയില്ല, യൂണിഫോം ധരിച്ചിരുന്നില്ല, നാളെ മുതൽ അനുവദിക്കാനാകില്ലെന്ന് പറഞ്ഞതാണ് അക്രമത്തിന് കാരണമെന്ന് കണ്ടക്ടറുടെ മൊഴി

കോട്ടയം: സ്വകാര്യ ബസിലെ കണ്ടക്ടര്‍ക്ക് വിദ്യാര്‍ത്ഥിനിയുടെ ക്രൂരമര്‍ദനം. മാളിയക്കടവ്-കോട്ടയം റൂട്ടിലോടുന്ന ബസിലെ കണ്ടക്ടർ പ്രദീപിനാണ് ക്രൂരമര്‍ദനമേറ്റത്.വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം.

കണ്ടക്ടറെ വിദ്യാര്‍ത്ഥിനികളുടെ സംഘം ചേർന്ന് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട് . യൂണിഫോം, ഐഡികാര്‍ഡ്, കണ്‍സെഷന്‍ കാര്‍ഡ്, ബാഗ് തുടങ്ങിയവയൊന്നുമില്ലാതെ വിദ്യാര്‍ഥിനി എസ്.ടി. ടിക്കറ്റ് ആവശ്യപ്പെട്ടുവെന്ന് കണ്ടക്ടര്‍ ആരോപിച്ചു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇത് അനുവദിക്കാനാകില്ലെന്നും പറഞ്ഞു. ശേഷം പെണ്‍കുട്ടി ബന്ധുക്കളേയും മറ്റുള്ളവരെയും കൂട്ടി കൊണ്ട് വന്ന് മര്‍ദ്ദിച്ചെന്നാണ് വിവരം.

പ്രദീപിന് ഹെല്‍മറ്റ് ഉപയോഗിച്ചു കൊണ്ടുള്ള അടിയില്‍ തലപൊട്ടി മൂന്ന് സ്റ്റിച്ചുകളാല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് . അതേസമയം തന്നെ മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ച്‌ പെണ്‍കുട്ടിയും പരാതി നല്‍കിയിട്ടുണ്ട്.

എസ്ടി ടിക്കറ്റാണെന്ന് പറഞ്ഞ് രണ്ടുരൂപ തന്നു, ഐഡി കാര്‍ഡ് ചോദിച്ചപ്പോള്‍ അതൊന്നും കിട്ടിയില്ലെന്ന് പറഞ്ഞു. യൂണിഫോം ധരിച്ചിരുന്നില്ല. നാളെമുതല്‍ ഇങ്ങനെ അനുവദിക്കാനാവില്ലെന്ന് പറഞ്ഞു.

തുടര്‍ന്ന് പെണ്‍കുട്ടി സ്റ്റോപ്പില്‍ ഇറങ്ങി. ബസ് തിരിച്ചുവരുമ്പോള്‍ 40 ഓളം പേര്‍ ബസ് തടഞ്ഞു. പെണ്‍കുട്ടിയും നാലുപേരും ബസിനുള്ളില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു’, ബസ് കണ്ടക്ടര്‍ പ്രദീപ് പറഞ്ഞു.

പെണ്‍കുട്ടിയേയും കൊണ്ട് അടിപ്പിച്ചു. തന്റെകൂടെ ഇരുന്നിരുന്ന മകനും മര്‍ദ്ദനമേറ്റതായി പ്രദീപ് പറഞ്ഞു.തന്റെ മൊഴി പൂര്‍ണ്ണമായും പോലീസ് രേഖപ്പെടുത്തിയില്ലെന്നും പ്രദീപ് ആരോപിച്ചു. മകന് മര്‍ദ്ദനമേറ്റ കാര്യവും ബാഗില്‍നിന്ന് പണംപോയ കാര്യവും മൊഴിനല്‍കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.