പുല്‍പ്പള്ളി: കർഷകർക്ക് ആശ്വാസമേകി ചെറിയ ഇടവേളയ്ക്ക് ശേഷം ഇഞ്ചി വില ഉയർന്നുതുടങ്ങി.
കഴിഞ്ഞ വർഷം ഇതേ സമയത്ത് ഒരു ചാക്ക് ഇഞ്ചിക്ക് 1000 രൂപയായിരുന്നു വിലയെങ്കില്‍, നിലവില്‍ അത് 2600 രൂപ വരെയായി.
ഇത്തവണത്തെ കൃഷിയില്‍ രോഗ, കീട ബാധകള്‍ കാരണം ഉത്പാദനം കുറവായതിനാല്‍, വില ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
വയനാട്ടില്‍ പരമ്പരാഗത വിളകള്‍ തകർന്നതോടെ വർഷങ്ങളായി നിരവധി കർഷകർ ഇഞ്ചി കൃഷിയിലേക്ക് തിരിഞ്ഞിരുന്നു. മുൻപ് ഒരു ചാക്ക് ഇഞ്ചിക്ക് 13,000 രൂപ വരെ ലഭിച്ചിരുന്ന റെക്കോർഡ് കാലമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് വില കുത്തനെ ഇടിഞ്ഞു.
കഴിഞ്ഞ ഒരു വർഷമായി വിലക്കുറവ് കാരണം കർഷകർക്ക് വലിയ നഷ്ടമുണ്ടാവുകയും പലരും കടക്കെണിയിലാവുകയും ചെയ്തു. ഇതിന്റെ ഫലമായി ഈ സീസണില്‍ ഇഞ്ചി കൃഷി ചെയ്തവരുടെ എണ്ണത്തിലും കുറവുണ്ടായി.
