‘ഗര്‍ഭിണികള്‍ക്ക് കുടിവെള്ളം പോലുമില്ല’; 34 ആരോഗ്യ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടു; ഗാസയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് യുഎന്‍ ഭക്ഷ്യ സംഘടന

ടെല്‍അവീവ്: ഗാസയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് യുഎന്‍ ഭക്ഷ്യ സംഘടന.

50,000 ഗര്‍ഭിണികള്‍ക്ക് കുടിവെള്ളം പോലുമില്ലെന്നാണ് യുഎന്‍ ഭക്ഷ്യ സംഘടന അറിയിക്കുന്നത്.
34 ആരോഗ്യ കേന്ദ്രങ്ങള്‍ ഗാസയില്‍ ആക്രമിക്കപ്പെട്ടാണ് നിഗമനം. 11 ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.

അതിനിടെ ജറുസലേമില്‍ അക്രമി പൊലീസിന് നേരെ വെടി വെച്ചതായി ഇസ്രയേല്‍ അറിയിച്ചു.
ഹമാസ് ആക്രമണത്തില്‍ 27 അമേരിക്കക്കാര്‍ കൊല്ലപ്പെട്ടതായി വൈറ്റ് ഹൗസ് അറിയിച്ചു. ഗാസയിലെ സാധാരണ ജനങ്ങളെ സംരക്ഷിക്കാൻ ഇസ്രയേല്‍ മുൻകരുതലുകള്‍ എടുക്കണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേല്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടു.

ആന്റണി ബ്ലിങ്കൻ ഇന്ന് അറബ് രാജ്യങ്ങളുമായി കൂടിക്കാഴ്ച്ച നടത്തും. അതേസമയം, അമേരിക്കൻ സൈനിക വിമാനങ്ങള്‍ യുഎഇയിലെ അല്‍ദഫ്ര എയര്‍ ബേസില്‍ എത്തിയതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ യുഎഇ പ്രതിരോധ മന്ത്രാലയം തള്ളി. വിമാനം അല്‍ദഫ്റയിലെത്തിയത് ഇസ്രായേലിനെ സഹായിക്കാനാണെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് യുഎഇ വ്യക്തമാക്കി.

അമേരിക്ക, യു എ ഇ സൈനിക സഹകരണത്തിന്റെ ഭാഗമായി മാസങ്ങള്‍ക്ക് മുൻപ് തീരുമാനിച്ച പദ്ധതികളുടെ ഭാഗമായാണ് വിമാനമെത്തിയത്. മേഖലയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളുമായി വിമാനത്തിന്റെ വരവിന് ബന്ധമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.