മകളെ ആറു വയസ്സ് മുതൽ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് മരണംവരെ കഠിനതടവ് വിധിച്ച് കോടതി; പിതാവിൻ്റെ പീഡനം തുടർന്നതോടെ കുട്ടി വിവരം ക്ലാസ് ടീച്ചറെ അറിയിക്കുകയായിരുന്നു

തിരുവനന്തപുരം : മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം പോക്‌സോ ജില്ലാ ജഡ്ജി എം.പി.ഷിബുവാണ് പ്രതിക്ക് കഠിനമായ ശിക്ഷ വിധിച്ചത്.

വിവിധ വകുപ്പുകളിലായി മൂന്നു തവണ മരണം വരെയുള്ള കഠിനതടവ് ശിക്ഷയാണ് കോടതി വിധിച്ചത്. കൂടാതെ 1.90 ലക്ഷം രൂപ പിഴയും ചുമത്തി. ഈ തുകയിൽ നിന്നും 1.5 ലക്ഷം രൂപ കുട്ടിക്കു നല്‍കണം.

പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ്, അഭിഭാഷക വി.സി.ബിന്ദു എന്നിവരാണ് ഹാജരായത്.

കുട്ടിക്ക് ആറു വയസ്സ് ആയത് മുതൽ പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്നാണു കേസ്. നേരത്തെ കുട്ടിക്ക് ഒന്നര വയസ്സുള്ളപ്പോള്‍ അമ്മ മരണപ്പെട്ടിരുന്നു. പിതാവിന്റെ പീഡനം തുടർന്നതോടെ കുട്ടി വിവരം ക്ലാസ് ടീച്ചറെ അറിയിക്കുകയായിരുന്നു.

തുടർന്നു സ്കൂൾ അധികൃതർ ആണ് പൊലീസിൽ പരാതി നൽകിയത്. ശേഷം പൊലീസ് കേസെടുത്ത് പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസ് റിപ്പോര്‍ട്ട് ചെയ്ത ദിവസം മുതല്‍ കുട്ടി ജുവനൈല്‍ ഹോമിലാണ് കഴിയുന്നത്.