രാത്രി വീട്ടില്‍ കയറി ഗൃഹനാഥനെയും മകനെയും അക്രമിച്ചു; സംഘം എത്തിയത് മുഖത്ത് കറുപ്പ് ചായം തേച്ചും, ഹെല്‍മെറ്റ് ധരിച്ചും; കേസില്‍ അന്വേഷണം ആരംഭിച്ച്‌ പോലീസ്

കോഴിക്കോട്: വടകരയില്‍ രാത്രി വീട്ടില്‍ കയറി ഗൃഹനാഥനെയും മകനെയും അക്രമിച്ച്‌ പരിക്കേല്‍പ്പിച്ച കേസില്‍ തുമ്പില്ലാതെ പോലീസ്.

കഴിഞ്ഞ ദിവസം രാത്രി 10.45ഓടെയാണ് അജ്ഞാത സംഘം ആക്രമണം നടത്തിയത്. സംഭവത്തില്‍ കോഴിക്കോട് വടകര 110 കെ വി സബ്‌സ്റ്റേഷന് സമീപം താമസിക്കുന്ന പാറേമ്മല്‍ രവീന്ദ്രന്‍ (69), മകന്‍ ആകാശ്(18) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ആക്രമണം വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണെന്നാണ് മനസ്സിലാക്കേണ്ടത്.
മുഖം തിരിച്ചറിയാൻ സാധിക്കാത്ത വിധമാണ് സംഘം വീട്ടിലെത്തിയത്. ഒരാള്‍ മുഖത്ത് കറുപ്പ് ചായം തേച്ചും രണ്ട് പേർ ഹെല്‍മെറ്റ് ധരിച്ചുമാണ് തങ്ങളെ ആക്രമിച്ചതെന്ന് പരിക്കേറ്റ ഗൃഹനാഥൻ രവീന്ദ്രന്‍ പറയുന്നു.

ഗുരുതരമായി പരിക്കേറ്റ രവീന്ദ്രന്റെ ഇടതുകാലില്‍ പൊട്ടലുണ്ട്. രവീന്ദ്രനെയാണ് പ്രതികള്‍ ആദ്യം ആക്രമിച്ചത്. ഇതില്‍ നിന്നും പ്രതികള്‍ക്ക് രവീന്ദ്രനോടുള്ള വ്യക്തി വൈരാഗ്യമാണ് പുറത്ത് വരുന്നത്.

അച്ഛനെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ചെന്നപ്പോഴാണ് ആകാശിനും മര്‍ദ്ദനമേറ്റത്.
ശേഷം മർദനമേറ്റവർ സംഭവം ബന്ധുവിനെ അറിയിക്കുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞ് വടകര പോലീസ് സംഭവസ്ഥലത്തുകയായിരുന്നു.

ഇരുവരെയും പോലീസ് വീട്ടിലെത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം ഗവ. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.