ഡൽഹി: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമാകുന്നതിനിടെ ഇന്ത്യയില്‍ ഫോണിനും ടിവിക്കും ഫ്രിഡ്ജിനുമെല്ലാം വില കുറയാൻ സാഹചര്യമൊരുങ്ങുന്നു.
നിരവധി ചൈനീസ് ഇലക്‌ട്രോണിക് പാർട്സ് നിർമ്മാതാക്കള്‍ ഇന്ത്യൻ കമ്പനികള്‍ക്ക് 5 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്തതോടെയാണിത്. ദി ഇക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരത്തില്‍ ലാഭം ലഭിക്കുന്നതോടെ ഉല്‍പന്നങ്ങള്‍ക്ക് വില കുറയ്ക്കാൻ ആലോചിക്കുന്നതായി വിവിധ ഇലക്‌ട്രോണിക്സ് നിർമാതാക്കള്‍ വ്യക്തമാക്കുന്നു.
യുഎസ്-ചൈന വ്യാപാര സംഘർഷം രൂക്ഷമായതിനെ തുടർന്നാണ് ഏറ്റവും പുതിയ സംഭവവികാസങ്ങള്‍. ഏപ്രില്‍ രണ്ടിന് പ്രസിഡൻ്റ് ട്രംപ് ചൈനീസ് ഇറക്കുമതിക്ക് കുത്തനെയുള്ള പകരച്ചുങ്കം ചുമത്തി. അമേരിക്കൻ ഉല്‍പ്പന്നങ്ങള്‍ക്ക് 34% ചുങ്കം ചുമത്തി ചൈന തിരിച്ചടിച്ചു, ഇത് 104% ആയും തുടർന്ന് ഏപ്രില്‍ 9-ന് 125% ആയും ഉയർത്താൻ അമേരിക്കയെ പ്രേരിപ്പിച്ചു. ഇതിനു വിരുദ്ധമായി, പ്രതികാരം ചെയ്യാത്ത രാജ്യങ്ങള്‍ക്കുള്ള താരിഫുകള്‍ക്ക് 90 ദിവസത്തെ താല്‍ക്കാലിക സ്റ്റേ ട്രംപ് പ്രഖ്യാപിച്ചു.
ഈ പ്രശ്നങ്ങള്‍ക്കിടെയാണ് ഇന്ത്യൻ കമ്പനികള്‍ക്ക് നേട്ടമുണ്ടാകാൻ സാഹചര്യമൊരുങ്ങുന്നത്. ഉയർന്ന താരിഫുകള്‍ കാരണം യുഎസിലേക്കുള്ള ചൈനീസ് കയറ്റുമതി സമ്മർദ്ദത്തിലായതിനാല്‍, ചൈനയിലെ നിർമ്മാതാക്കള്‍ ഇലക്‌ട്രോണിക് പാർട്സുകള്‍ വിലകുറച്ച് ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് നല്‍കാൻ തയ്യാറാകുന്നത്.
