നിര്‍ബന്ധിച്ച്‌ സ്ഥാനാര്‍ഥിയാക്കി; പണവും പിന്തുണയും നല്‍കാതെ ഒറ്റയ്ക്കാക്കി നേതാക്കള്‍ മുങ്ങി; നിന്ന് പ്രതിഷേധിച്ച്‌ അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ ബിജെപി വനിതാ സ്ഥാനാര്‍ഥി

കോട്ടയം: ബിജെപി നേതാക്കള്‍ സ്ഥാനാർഥികളെ കബളിപ്പിച്ചെന്ന് ആക്ഷേപം.

നിർബന്ധിച്ച്‌ സ്ഥാനാർഥിയാക്കിയ ശേഷം പണവും പിന്തുണയും നല്‍കാതെ നേതാക്കള്‍ മുങ്ങിയെന്നാണ് അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ സ്ഥാനാർഥികള്‍ ആരോപിക്കുന്നത്.
പഞ്ചായത്തിലെ 21 വാർഡുകളില്‍ ബിജെപി സ്ഥാനാർഥികളെ നിർത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒപ്പം കൂടാൻ പാർട്ടി പ്രവർത്തകർ ഉണ്ടായിരുന്നില്ലെന്ന് സ്ഥാനാർഥികള്‍ പറയുന്നു.

തെരഞ്ഞെടുപ്പു ദിവസം വോട്ടർമാർക്ക് സ്ലിപ്പു നല്‍കുന്നതിനായി ബൂത്തും പ്രവർത്തകരും ഉണ്ടായിരുന്നത് മൂന്നു വാർഡുകളില്‍ മാത്രമാണെന്നാണ് ഇവർ പറയുന്നത്.

ചിലർക്ക് കെട്ടിവയ്ക്കാനുള്ള തുകയും നാലോ അഞ്ചോ ഫ്ലക്സ് ബോർഡുകളും പ്രസ്താവനയും നല്‍കി. ബോർഡുകള്‍ പോലും ലഭിക്കാത്ത സ്ഥാനാർഥികളുമുണ്ട്.

തെരഞ്ഞെടുപ്പ് ദിവസം ബൂത്തില്‍ ഇരിക്കാനോ സഹായത്തിനോ പാർട്ടി പ്രവർത്തകർ എത്തിയില്ലെന്ന പരാതിയുമായി ആറാം വാർഡിലെ (റെയില്‍വേ സ്റ്റേഷൻ) സ്ഥാനാർഥി ജനജമ്മ ഡി. ദാമോദരൻ രംഗത്തെത്തി.

മണ്ഡലം നേതാക്കള്‍ക്കെതിരെ ജില്ലാ, സംസ്ഥാന നേതൃത്വത്തിനു പരാതി നല്‍കാൻ ഒരുങ്ങുകയാണ് ഇവർ. റിട്ട. യൂണിവേഴ്സിറ്റി ജീവനക്കാരിയായിരുന്ന ജനജമ്മക്ക് രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുണ്ടായിരുന്നില്ല.

ബിജെപിക്കാർ തന്നെ നിർബന്ധിച്ച്‌ സ്ഥാനാർഥിയാക്കുകയായിരുന്നുവെന്നാണ് ജനജമ്മ പറയുന്നത്. തെരഞ്ഞെടുപ്പ് ചെലവിനായി 2,500 രൂപയും കുറച്ച്‌ നോട്ടീസും മാത്രമാണ് ലഭിച്ചത്.