കൊച്ചി: എരൂരില്‍ ലോറിക്കുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന ഡ്രൈവർക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായി. ഇടുക്കി ആനവിരട്ടി സ്വദേശി പൗലോസ് വർഗീസിനാണ് (38) പരിക്കേറ്റത്. തിങ്കളാഴ്ച അർദ്ധരാത്രി 12.30ഓടെ എരൂർ കപ്പട്ടിക്കാവ് ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം.
മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നിന്ന് പന്തല്‍ നിർമ്മാണ സാമഗ്രികളുമായി എത്തിയ പൗലോസ്, ഗോഡൗണിന് മുന്നില്‍ വാഹനം പാർക്ക് ചെയ്ത് ലോറിക്കുള്ളില്‍ വിശ്രമിക്കുകയായിരുന്നു. ഈ സമയത്താണ് ഒരു കൂട്ടം നായ്ക്കള്‍ ലോറിക്ക് സമീപം തമ്പടിക്കുകയും പൗലോസിനെ ആക്രമിക്കുകയും ചെയ്തത്.
ആക്രമണത്തില്‍ അദ്ദേഹത്തിന്റെ മുഖത്ത് ഗുരുതരമായി പരിക്കേറ്റു. ലോറിക്കുള്ളില്‍ പോലും സുരക്ഷിതരല്ലെന്ന അവസ്ഥ പ്രദേശവാസികളെയും യാത്രക്കാരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ഓരിയിടുകയും കടിപിടി കൂടുകയും ചെയ്ത് ബഹളം കൂടിയതോടെ പൗലോസ് നായ്ക്കളെ ഓടിച്ച് വിട്ടു. കൂട്ടമായി ഓടിപ്പോയ നായ്ക്കളില്‍ നിന്നും ഒരു നായ അപ്രതീക്ഷിതമായി പിന്തിരിഞ്ഞ് ഓടി വന്ന് പൗലോസിന്‍റെ കാലില്‍ കടിച്ചു. ഇതിനിടെ താഴെ വീണ് പോയ പൗലോസിനെ നായ വീണ്ടും ആക്രമിച്ചു.
പൗലോസിന്‍റെ കീഴ് ചുണ്ട് രണ്ട് കഷണമായി. വലത് കൈയിലെ മോതിര വിരലിന്‍റെ അറ്റവും നായ കടിച്ചെടുത്തു. കാല്‍ മുട്ടിലും ആഴത്തില്‍ കടിയേറ്റു. ഒടുവില്‍ മുഖത്ത് കടിച്ച് പിടിച്ച നായയുടെ വായ വലിച്ച് അകറ്റി നായയെ കറക്കി എറിഞ്ഞു. നായ വീണ്ടും കടിക്കാനെത്തിയതോടെ സമീപത്ത് ഇതര സംസ്ഥാനക്കാർ താമസിക്കുന്ന സ്ഥലത്തേക്കോടി അവരുടെ കതകില്‍ മുട്ടി.
